Site iconSite icon Janayugom Online

വേണുവിന് പ്രോട്ടോക്കോള്‍ അനുസരിച്ച് എല്ലാ ചികിത്സയും നല്‍കിയെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോക്ടർ

മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഹൃദ്രോഗത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം മരിച്ച കൊല്ലം പന്മന സ്വദേശി വേണുവിന് പ്രോട്ടോക്കോള്‍ അനുസരിച്ച് എല്ലാ ചികിത്സയും നല്‍കിയെന്ന് തിരുവനന്തപും മെഡിക്കല്‍ കോളജിലെ ഹൃദ്രോഗ വിഭാഗത്തിലെ കാര്‍ഡിയോളജി വിഭാഗം മേധാവി ഡോ. മാത്യു ഐപ്പ്‌. 

നവംബര്‍ ഒന്നിന് നെഞ്ചുവേദനയുമായാണ് രോഗി കാഷ്വാലിറ്റിയില്‍ വന്നത്. തുടര്‍ന്ന് കാര്‍ഡിയോളജി വിഭാഗത്തില്‍ പരിശോധിച്ച് ഹൃദയാഘാതം ആണെന്നു സ്ഥിരീകരിച്ചു. 24 മണിക്കൂറിനു ശേഷമാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിയത്. ഹൃദയാഘാതത്തിനു രണ്ടു ചികിത്സയാണു കൊടുക്കുന്നത്. ഹൃദയധമനികളിലുള്ള തടസ്സം അലിയിക്കുന്നതിനുള്ള ലൈറ്റിക് തെറപ്പിയും പ്രൈമറി ആന്‍ജിയോപ്ലാസ്റ്റിയും. ബലൂണ്‍ കടത്തി തടസം മാറ്റി അവിടെ സ്‌റ്റെന്റ് നിക്ഷേപിക്കുക. നെഞ്ചുവേദന വന്ന് 12 മണിക്കൂറിനുള്ളില്‍ രോഗി എത്തിയാലാണ് ലൈറ്റിക് തെറപ്പി ചെയ്യുക. 24 മണിക്കൂറിനകം വന്നാലാണ് പ്രൈമറി ആന്‍ജിയോപ്ലാസ്റ്റ് നടത്തുക. ഈ രോഗി 24 മണിക്കൂറിനു ശേഷം വന്നതു കൊണ്ട് ഈ രണ്ടു ചികിത്സാമാര്‍ഗങ്ങളും അനുയോജ്യമല്ലെന്ന് തീരുമാനിക്കുകയായിരുന്നു. 

തുടര്‍ന്ന് മറ്റു മരുന്നുകള്‍ നല്‍കുകയും ചെയ്തു. രോഗിയെ കാര്‍ഡിയോളജി വിഭാഗത്തിലേക്കു മാറ്റി. ആരോഗ്യനില മെച്ചപ്പെട്ടു വരികയും ചെയ്തിരുന്നു. എന്നാല്‍ ദൗര്‍ഭാഗ്യകരമായി അഞ്ചാം തീയതി ഹൃദയത്തിനു വീണ്ടും തകരാര്‍ സംഭവിക്കുകയും വെന്റിലേറ്ററില്‍ ആക്കുകയും ചെയ്തു. പിന്നീട് രോഗി മരിച്ചു. ഹൃദയാഘാതത്തിന് എന്തു ചികിത്സ കൊടുത്താലും 10 മുതല്‍ 20 ശതമാനം വരെ രോഗികള്‍ മരിക്കും. ഇവിടെ ലഭ്യമായ എല്ലാ ചികിത്സയും രോഗിക്കു നല്‍കിയിരുന്നുവെന്നും ഡോക്ടര്‍ പറഞ്ഞു. 

Exit mobile version