Site iconSite icon Janayugom Online

രോഗിയുടെ പിതാവിനെ ഡോക്ടർ തല്ലി; കുട്ടിക്ക് ചികിത്സ നിഷേധിച്ചു, വീഡിയോ പുറത്ത്

ഗുജറാത്തില്‍ ഡോക്ടർ രോഗിയുടെ പിതാവിനെ തല്ലുന്നതും കുട്ടിക്ക് ചികിത്സ നിഷേധിക്കുന്നതുമായ ദൃശ്യങ്ങൾ പുറത്ത്. സോള സിവിൽ ആശുപത്രിയിലാണ് സംഭവം. സമൂഹ മാധ്യമത്തിൽ ഇത് വൻ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. ഡോക്ടറെ സസ്‌പെൻഡ് ചെയ്യണമെന്നും വിഷയത്തിൽ അന്വേഷണം നടത്തണമെന്നുമാണ് നിലവിലെ ആവശ്യം.

ഈ മാസം 26നാണ് സംഭവം. മഞ്ഞ കുർത്ത ധരിച്ച ഡോക്ടർ ദേഷ്യത്തിൽ ആഷിക് ഹരിഭായ് ചാവ്ദ എന്നയാൾക്കു നേരെ കയർക്കുന്നതും അയാളെ തല്ലുന്നതും കുട്ടിയെ ചികിത്സിക്കാൻ വിസമ്മതിക്കുന്നതുമാണ് വീഡിയോയില്‍ കാണുന്നത്. മകളെ ചികിൽസക്കായി കൊണ്ടുവന്ന ചാവ്ദയുമായി സംഘർഷത്തിൽ ഏർപ്പെടുന്നത് അയാൾ തന്റെ ഫോണിൽ റെക്കോർഡ് ചെയ്യാൻ തുടങ്ങിയപ്പോൾ പ്രകോപിതയായ ഡോക്ടർ ‘മൊബൈൽ താഴെ വെക്കൂ’ എന്ന് ചാവ്ദയോട് ദേഷ്യത്തോടെ പറയുന്നതും കേൾക്കാം. ‘എന്തിനെന്ന്’ അയാൾ ചോദിച്ചപ്പോൾ അവർ അടുത്തേക്ക് നീങ്ങി കൈ ഉയർത്തി അയാളുടെ മുഖത്തടിച്ചു. സമീപത്ത് ഒരു സുരക്ഷാ ജീവനക്കാരനെ കാണാമെങ്കിലും അയാൾ സംഭവത്തില്‍ ഇടപെട്ടില്ല. തുടർന്ന് ഡോക്ടർ ചികിത്സ നൽകാൻ വിസമ്മതിക്കുകയും ചാവ്ദ മോശമായി പെരുമാറിയെന്ന് ആരോപിക്കുകയും ചെയ്തു.

അതേസമയം എക്സില്‍ പ്രചരിച്ച വീഡിയോയ്ക്ക് താഴെ ഡോക്ടറുടെ പെരുമാറ്റത്തെ പലരും അപലപിച്ചു. അവ​​രെ അറസ്റ്റ് ചെയ്യണമെന്നും മെഡിക്കൽ ലൈസൻസ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് നിരവധി ആളുകളാണ് രംഗത്ത് എത്തിയത്. സംഭവത്തെക്കുറിച്ച് സോള സിവിൽ ആശുപത്രിയിൽ നിന്ന് ഇതുവരെ ഔദ്യോഗിക പ്രതികരണം വന്നിട്ടില്ല.

Exit mobile version