Site iconSite icon Janayugom Online

ഗാർഹിക സിലിണ്ടറുകൾ വാണിജ്യ ആവശ്യത്തിന് ഉപയോഗിച്ചു; കർണാടകയിൽ 316 സിലിണ്ടറുകൾ പിടിച്ചെടുത്തു

കർണാടകയിൽ ഗാർഹിക ആവശ്യത്തിനുള്ള പാചകവാതക സിലിണ്ടറുകൾ നിയമവിരുദ്ധമായി വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിച്ചതിന് 316 സിലിണ്ടറുകൾ പിടിച്ചെടുത്തു. സംസ്ഥാന ഭക്ഷ്യ‑സിവിൽ സപ്ലൈസ് വകുപ്പാണ് ശനിയാഴ്ച ഇക്കാര്യം അറിയിച്ചത്. നിയമലംഘനം നടത്തിയവർക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഭക്ഷ്യമന്ത്രി കെ എച്ച് മുനിയപ്പയുടെ നിർദ്ദേശപ്രകാരം സംസ്ഥാനത്തുടനീളം നടത്തിയ പരിശോധനയിലാണ് സിലിണ്ടറുകൾ പിടികൂടിയത്. അവശ്യസാധന നിയമപ്രകാരമാണ് നടപടി. 

ബംഗളൂരുവിലെ ചിക്കജാലയിൽ നിന്ന് 209ഉം പീനിയയിൽ നിന്ന് 45ഉം സിലിണ്ടറുകൾ പിടിച്ചെടുത്തു. കൂടാതെ ദാവൻഗെരെ(46), യാദ്ഗിർ(13), ഷിമോഗ (3) എന്നിവിടങ്ങളിലും പരിശോധന നടന്നു. കോലാർ ജില്ലയിലെ കെ ജി എഫിൽ അനധികൃതമായി ഗ്യാസ് റീഫില്ലിംഗ് നടത്തിവന്ന ഒരു ഗ്യാസ് ഏജൻസിക്കെതിരെയും കേസെടുത്തിട്ടുണ്ട്. സംസ്ഥാനത്ത് ഗാർഹിക സിലിണ്ടറുകളുടെ വിതരണം തടസ്സമില്ലാതെ നടക്കുന്നുണ്ടെന്നും ഇന്ന് മാത്രം 3,86,363 ഗാർഹിക സിലിണ്ടറുകൾ വിതരണം ചെയ്തതായും വകുപ്പ് അറിയിച്ചു. കേന്ദ്ര സർക്കാർ മാർഗ്ഗനിർദ്ദേശ പ്രകാരം മൊത്തം വാണിജ്യ സിലിണ്ടറുകളുടെ 20 ശതമാനം ആശുപത്രികൾ, സ്കൂളുകൾ, റെയിൽവേ സ്റ്റേഷനുകൾ, വൃദ്ധസദനങ്ങൾ തുടങ്ങിയ മുൻഗണനാ മേഖലകൾക്കായി നീക്കിവെച്ചിട്ടുണ്ട്.

Exit mobile version