Site iconSite icon Janayugom Online

സൂറത്തും ഇന്‍ഡോറും ആവര്‍ത്തിക്കരുത്; നരേന്ദ്ര മോഡിക്കെതിരെ മത്സരിക്കാന്‍ ശ്യാം രംഗീല

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ വാരാണസി മണ്ഡലത്തിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് കോമേഡിയൻ ശ്യാം രംഗീല. സൂറത്തും ഇന്‍ഡോറും ചണ്ഡിഗഡും ഇനി ആവര്‍ത്തിക്കാന്‍ പാടില്ല. ആര് എപ്പോൾ വേണമെങ്കിലും പത്രിക പിൻവലിക്കുമെന്ന സാഹചര്യമാണ്. വാരാണസിയിൽ തെരഞ്ഞെടുപ്പ് വേണമെന്നതിനാൽ താന്‍ മോഡിക്കെതിരെ മത്സരിക്കുമെന്ന് എക്സില്‍ പങ്കുവച്ച വീഡിയോയില്‍ അദ്ദേഹം വ്യക്തമാക്കി. 

2014 ൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അനുയായി ആയിരുന്നു. പ്രധാനമന്ത്രിയെ പിന്തുണച്ചുകൊണ്ട് നിരവധി വീഡിയോകൾ താൻ പോസ്റ്റ് ചെയ്തിട്ടുണ്ട്. അരവിന്ദ് കെജ്‌രിവാളിനും രാഹുൽ ഗാന്ധിക്കും എതിരായി വീഡിയോ പങ്കുവെച്ചിട്ടുണ്ടെന്നും അദ്ദേഹം എക്സിൽ കുറിച്ചു. കഴിഞ്ഞ പത്തുവർഷത്തിനിടെ സാഹചര്യങ്ങൾ മാറി. ഇപ്പോൾ പ്രധാനമന്ത്രിക്കെതിരെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാൻ പോകുന്നു. ഈ ആഴ്ച തന്നെ വാരാസിയിലെത്തി പത്രിക സമർപ്പിക്കുമെന്നും ശ്യാം രംഗീല പറഞ്ഞു.

മോഡിയുടെ അനുകരണത്തിലൂടെ പ്രശസ്തനായ വ്യക്തിയാണ് ശ്യാം രംഗീല. രാജസ്ഥാനിലെ ഹനുമാൻഗഢ് സ്വദേശിയായ ശ്യാം ‘ദി ഗ്രേറ്റ് ഇന്ത്യൻ ലാഫർ ചലഞ്ച്’ എന്ന പരിപാടിയിലൂടെയാണ് ശ്രദ്ധേയ ഹാസ്യതാരമായത്. ഒരിക്കല്‍ താന്‍ മോഡി ആരാധകനായിരുന്നുവെന്നും പിന്നീട് വിമര്‍ശകനായി മാറിയെന്നും അദ്ദേഹം അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്. 2022 ല്‍ ആം ആദ്മി പാര്‍ട്ടിയുമായി ബന്ധപ്പെട്ടും ശ്യാം രംഗീല പ്രവൃത്തിച്ചിരുന്നു. 

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഏഴാം ഘട്ടത്തിലാണ് വാരാണസിയിലെ വോട്ടെടുപ്പ് നടക്കുക. മോഡി ഇവിടെ 13 ന് പത്രിക സമര്‍പ്പിച്ചേക്കും. ഉത്തർപ്രദേശ് സംസ്ഥാന അധ്യക്ഷന്‍ അജയ് റായിയാണ് ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. 2014, 2019 ലോക്‌സഭാ തെരഞ്ഞെടുപ്പ്കളിൽ റായ് മൂന്നാം സ്ഥാനത്തായിരുന്നു. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വാരാണസിയിൽ നിന്ന് രണ്ടാം സ്ഥാനത്തെത്തി. ട്രാൻസ്‌ജെൻഡർ സന്യാസിയായ മഹാമണ്ഡലേശ്വര്‍ ഹേമാംഗി സഖിയും വാരാണസിയില്‍ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചിട്ടുണ്ട്. 

Eng­lish Summary:Don’t repeat Surat and Indore; Shyam Rangeela to con­test against Naren­dra Modi

You may also like this video

Exit mobile version