Site icon Janayugom Online

ഡോ. തോമസ് ഐസക്കിന്റെ ഹര്‍ജി; ചോദ്യം ചെയ്യലിന്റെ ആവശ്യമെന്തെന്ന് ഹൈക്കോടതി

വിദേശത്ത്‌ മസാല ബോണ്ട്‌ ഇറക്കിയതിൽ ഫെമ നിയമലംഘനമുണ്ടോ എന്ന അന്വേഷണത്തിന്റെ ഭാഗമായി മുൻമന്ത്രി തോമസ്‌ ഐസക്കിനെ ചോദ്യം ചെയ്യേണ്ടതിന്റെ ആവശ്യമെന്തെന്ന് കോടതിയെയെങ്കിലും ബോധ്യപ്പെടുത്തണമെന്ന്‌ എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റിനോട്‌ (ഇഡി) ഹൈക്കോടതി. അന്വേഷണത്തിന്റെ ഭാഗമായി ഹാജരാകാൻ ആവശ്യപ്പെട്ട്‌ ഇഡി നൽകിയ സമൻസ്‌ ചോദ്യം ചെയ്ത ഹർജി വീണ്ടും പരിഗണിക്കുന്ന ചൊവ്വാഴ്ച വരെ തുടർനടപടികൾ പാടില്ലെന്നും കോടതി നിർദേശിച്ചു. ഇഡിയുടെ സമൻസുകൾ ചോദ്യംചെയ്‌ത്‌ തോമസ്‌ ഐസക്കും കിഫ്‌ബിയും നൽകിയ ഹർജിയിലാണ്‌ ജസ്‌റ്റിസ്‌ ടി ആർ രവിയുടെ നിർദേശം. തോമസ്‌ ഐസക്കിന്റെ മൊഴിയെടുക്കാൻ വിളിപ്പിച്ചത്‌ കേസ്‌ അന്വേഷണത്തിന്റെ ഭാഗമായല്ലെന്നാണ്‌ ഇഡി പറഞ്ഞിരുന്നത്‌. 

എന്നാൽ, നിലവിലുള്ള സമൻസിൽ അന്വേഷണം എന്നാണ്‌ ഉപയോഗിച്ചിരിക്കുന്നതെന്ന്‌ തോമസ്‌ ഐസക്കിന്റെ അഭിഭാഷകൻ ചൂണ്ടിക്കാണിച്ചു.
ധനമന്ത്രി എന്ന നിലയിലാണ്‌ തോമസ്‌ ഐസക്‌ കിഫ്‌ബിയുടെ എക്‌സിക്യൂട്ടീവ്‌ കമ്മിറ്റി ചെയർമാനും ഗവേണിങ്‌ ബോഡി വൈസ് ചെയർമാനുമായത്. എക്‌സിക്യൂട്ടീവ്‌ കമ്മിറ്റിയും ഗവേണിങ്‌ ബോഡിയും അനുമതി നൽകിയ പദ്ധതികൾ ഫണ്ട് മാനേജർകൂടിയായ സിഇഒ മുഖേനയാണ്‌ കിഫ്ബി നടപ്പാക്കുന്നത്‌. ഈ പദ്ധതികളുടെയും ഫണ്ട്‌ വിനിയോഗവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളുടെയും ഉത്തരവാദിത്തം തോമസ് ഐസക്കിനാണെന്ന ഇഡിയുടെ വാദം ശരിയല്ലെന്നും അഭിഭാഷകൻ വ്യക്തമാക്കി. അതേസമയം, കിഫ്‌ബിയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അന്തിമതീരുമാനം എടുക്കുന്നത്‌ സിഇഒ ആണെന്നും വൈസ് ചെയർമാൻകൂടിയായ ധനമന്ത്രിക്ക് പ്രത്യേക അധികാരമില്ലെന്ന്‌ കിഫ്‌ബിയും വ്യക്തമാക്കി. 

Eng­lish Sum­ma­ry: Dr. Peti­tion of Thomas Isaac; High Court What is the need for interrogation?
You may also like this video

Exit mobile version