Site icon Janayugom Online

മധ്യപ്രദേശില്‍ 22 പേരുടെ മരണത്തിനിടയാക്കിയ ബസ് അപകടത്തില്‍ ഡ്രൈവര്‍ക്ക് 190 വര്‍ഷം തടവ്

മധ്യപ്രദേശില്‍ ബസ് അപകടത്തില്‍ 22 പേര്‍ മരിച്ച സംഭവത്തില്‍ ഡ്രൈവര്‍ക്ക് 190 വര്‍ഷം തടവ് ശിക്ഷ വിധിച്ച് കോടതി. സാത്‌ന സ്വദേശിയായ ശംസുദ്ദീനെ(47)യാണ് മധ്യപ്രദേശ് കോടതി ശിക്ഷിച്ചത്. 19 കുറ്റങ്ങളാണ് പ്രതിക്കെതിരേ പുറത്തുവന്നിരിക്കുന്നത്. ഓരോ കുറ്റത്തിനും പത്ത് വര്‍ഷം വീതം തടവ് ശിക്ഷയാണ് വിധിച്ചിരിക്കുന്നത്. ശിക്ഷ പ്രത്യേകം അനുഭവിക്കണമെന്നും ഉത്തരവില്‍ പറയുന്നു. കേസില്‍ ബസ് ഉടമയെ പത്ത് വര്‍ഷം തടവിനും ശിക്ഷിച്ചിട്ടുണ്ട്.

2015 മെയ് നാലാം തീയതിയാണ് മധ്യപ്രദേശിലെ പന്നായിലുണ്ടായ ബസ് അപകടത്തില്‍ 22 പേര്‍ മരിച്ചത്. 65 യാത്രക്കാരുമായി സഞ്ചരിച്ചിരുന്ന ബസ് മഡ്‌ല ഹില്ലിന് സമീപം വറ്റിവരണ്ട കനാലിലേക്ക് മറിയുകയും ബസിന് തീപിടിക്കുകയുമായിരുന്നു. അപകടത്തില്‍ 22 പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കമ്പികള്‍ ഘടിപ്പിച്ചത് കാരണം ബസിന്റെ എമര്‍ജന്‍സി വാതില്‍ തുറക്കാന്‍ കഴിയാത്ത രീതിയിലായിരുന്നു.

ഇതിന് സമീപത്ത് അധികമായി സീറ്റുകള്‍ ഘടിപ്പിക്കുകയും ചെയ്തിരുന്നു. ഇതുകാരണം അപകടമുണ്ടായപ്പോള്‍ യാത്രക്കാര്‍ ബസിനുള്ളില്‍ കുടുങ്ങിപ്പോയെന്നും എമര്‍ജന്‍സി വാതില്‍ തുറന്ന് രക്ഷപ്പെടാന്‍ സാധിച്ചില്ലെന്നും അന്വേഷണസംഘം കണ്ടെത്തി. മാത്രമല്ല, അമിതവേഗത്തിലാണ് ഡ്രൈവര്‍ ബസ് ഓടിച്ചിരുന്നതും വ്യക്തമായി. അപകടത്തില്‍പ്പെടുന്നതിന് മുമ്പ് യാത്രക്കാര്‍ വേഗം കുറയ്ക്കാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ഡ്രൈവര്‍ വഴങ്ങിയില്ലെന്നും അന്വേഷണത്തില്‍ കണ്ടെത്തി.

eng­lish sum­ma­ry; Dri­ver jailed for 190 years in bus acci­dent that killed 22 in Mad­hya Pradesh

you may also like this video;

Exit mobile version