Site iconSite icon Janayugom Online

കോന്നിയിൽ ലഹരിമാഫിയ സജീവം

DrugsDrugs

കോന്നി നഗരത്തിൽ ലഹരി മാഫിയ സജീവമാകുന്നു. വിദ്യാർത്ഥികളെ കേന്ദ്രീകരിച്ചാണ് കഞ്ചാവ് അടക്കമുള്ള ലഹരി പദാർത്ഥങ്ങൾ വിറ്റഴിക്കപ്പെടുന്നത്. ദിവസങ്ങൾക്ക് മുൻപാണ് കോന്നി നഗരത്തിൽ വില്പനക്ക് എത്തിച്ച കഞ്ചാവുമായി ഇതര സംസ്ഥാനക്കാരനായ യുവാവിനെ കോന്നി പോലീസ് പിടികൂടിയത്. കോന്നിയിലെ വിവിധ വ്യാപാര സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചും ലഹരി ഉപയോഗം വ്യാപകമാകുന്നതായാണ് സൂചന. കോന്നി കെ എസ് ആർ റ്റി സി ഓപറേറ്റിങ് സ്റ്റേഷന് ഉള്ളിലുള്ള ബേക്കറിയിൽ വിദ്യാർത്ഥികളെ കേന്ദ്രീകരിച്ച് ലഹരി വസ്തുക്കൾ വിറ്റഴിക്കപ്പെടുന്നതായാണ് അറിയുവാൻ കഴിയുന്നത്. ഇത് മൂലം ഈ പരിസരങ്ങളിൽ സ്‌കൂൾ വിടുന്ന സമയങ്ങളിൽ വിദ്യാർത്ഥി സംഘർഷങ്ങളും പതിവാണ്. ഇത് സംബന്ധിച്ച് നിരവധി തവണ നാട്ടുകാർ കോന്നി പോലീസിൽ പരാതി നൽകിയിട്ടും യാതൊരു നടപടിയും ഉണ്ടായില്ല. വ്യക്തമായ തെളിവുകൾ ഇല്ലാതെ നടപടി സ്വീകരിക്കാൻ കഴിയില്ല എന്നാണ് പൊലീസ് നിലപാട്. 

കോന്നിയിലെ സ്‌കൂളുകളുടെ പരിസരങ്ങളിൽ നിന്ന് തന്നെയാണ് ഇതര സംസ്ഥാന തൊഴിലാളിയെ വില്പനക്ക് എത്തിച്ച കഞ്ചാവുമായി പൊലീസ് പിടികൂടിയത്. തമിഴ്‌നാട്ടിൽ നിന്നും കേരളത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിക്കുന്ന കഞ്ചാവുകൾ മലയോര മേഖലയുടെ പല സ്ഥലങ്ങളിലും വിൽപ്പന നടത്തുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം. യുവാക്കളെയും വിദ്യാർത്ഥികളെയും കേന്ദ്രീകരിച്ചാണ് സംഘം കച്ചവടം നടത്തുന്നത്. ആളൊഴിഞ്ഞ സ്ഥലങ്ങളിൽ കോഡുഭാഷകൾ ഉപയോഗിച്ചും കച്ചവടം നടക്കുന്നുണ്ട് എന്നാണ് വിവരം. പിടിക്കപ്പെടുന്ന കഞ്ചാവ് തൂക്കത്തിൽ പലപ്പോഴും കുറവായതിനാൽ പ്രതികളെ റിമാൻഡ് ചെയ്യുവാനും നിയമം അനുവദിക്കുന്നില്ല. ഇതും ലഹരി മാഫിയ തഴച്ചു വളരുന്നതിന് കാരണമാകുന്നു. കഞ്ചാവിനോടൊപ്പം തന്നെ മദ്യ കച്ചവടവും തകൃതിയായി നടക്കുന്നു. കോന്നി മഠത്തിൽ കാവ് ഏലാ കേന്ദ്രീകരിച്ച് രാത്രിയിലും പകലും ലഹരി വില്പന സജീവമാണ് എന്നാണ് അറിയുന്നത്.

സ്‌കൂൾ കോളേജ് വിദ്യാർഥികൾ ആണ് ഇവിടെയും ഇരകൾ. വിദ്യാലങ്ങളുടെ നിശ്ചിത ദൂര പരിധിയിൽ വ്യാപാര സ്ഥാപനങ്ങളിൽ ലഹരി കച്ചവടം പാടില്ല എന്ന നിയമ മുന്നറിയിപ്പും പലപ്പോഴും പാലിക്കപ്പെടുന്നില്ല. മുട്ടായിയുടെ രൂപത്തിലും മറ്റും ലഹരി വ്യാപാര സ്ഥാപനങ്ങൾ വഴി വിദ്യാർഥികളിലേക്ക് എത്തുന്നു. പോലീസ് ‚എക്‌സൈസ് വകുപ്പുകൾ ഇതിനെതിരെ ശ്കതമായ നടപടികൾ സ്വീകരിക്കേണ്ടത് ആവശ്യമാണ്.

Exit mobile version