Site iconSite icon Janayugom Online

തെലങ്കാന മുഖ്യമന്ത്രിയെ സന്ദർശിച്ച് ദുൽഖർ സൽമാൻ; പൊന്നാട അണിയിച്ച് സ്വീകരിച്ച് രേവന്ത് റെഡ്ഢി

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢിയെ വസതിയിലെത്തി സന്ദർശിച്ച് നടൻ ദുൽഖർ സൽമാൻ. പൂച്ചെണ്ടും നല്‍കിയും നീല നിറത്തിലുള്ള പൊന്നാടയും അണിയിച്ചും രേവന്ത് റെഡ്ഡി ദുല്‍ഖറിനെ സ്വീകരിച്ചു. ദുല്‍ഖറും രേവന്ത് റെഡ്ഡിക്ക് പൂച്ചെണ്ട് കൈമാറി. നടനെ മുഖ്യമന്ത്രി രേവന്ത് റെഡ്ഢി പൊന്നാട അണിയിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. ലക്കി ഭാസ്കറിലെ അഭിനയത്തിന് ദുല്‍ഖർ സൽമാന് കഴിഞ്ഞ വർഷം മികച്ച നടനുള്ള പ്രത്യേക ജൂറി പരാമർശം ലഭിച്ചിരുന്നു. എന്നാൽ അവാർഡ് നിശയിൽ ദുൽഖറിന് പങ്കെടുക്കാൻ സാധിച്ചിരുന്നില്ല.. അതുകൊണ്ട് തെലങ്കാനയിൽ എത്തിയപ്പോൾ ദുൽഖറിനെ തന്റെ വസതിയിലേക്ക് മുഖ്യമന്ത്രി രേവന്ത് റെഡ്ഢി പ്രത്യേകം ക്ഷണിച്ചതാണെന്നാണ് തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 

ദുല്‍ഖര്‍ നായകനായ ‘സീതാരാമം’, ‘മഹാനടി’ എന്നീ തെലുങ്ക് ചിത്രങ്ങളുടെ നിര്‍മ്മാതാവ് സ്വപ്‌ന ദത്തും ഒപ്പമുണ്ടായിരുന്നു. 14 വര്‍ഷങ്ങള്‍ക്കുശേഷം ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചപ്പോള്‍ ദുല്‍ഖര്‍ സല്‍മാന്‍ മികച്ച നടനുള്ള പ്രത്യേക ജൂറി പുരസ്‌കാരം നേടിയിരുന്നു. ‘മഹാനടി’ 2018‑ലെ മികച്ച ചിത്രമായും ‘സീതാരാമം’ 2022‑ലെ മികച്ച ചിത്രമായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 2024‑ലെ മൂന്നാമത്തെ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം ‘ലക്കി ഭാസ്‌കറും’ നേടി.

2024 ൽ റിലീസ് ചെയ്ത തെലുങ്ക് ചിത്രങ്ങൾക്കായുള്ള ഗദ്ദർ തെലങ്കാന ഫിലിം പുരസ്‍കാരങ്ങളിൽ നാലെണ്ണമാണ് ലക്കി ഭാസ്കർ അന്ന് സ്വന്തമാക്കിയത്. മൂന്നാമത്തെ മികച്ച ചലച്ചിത്രം, മികച്ച എഡിറ്റർ, മികച്ച തിരക്കഥാകൃത്ത് എന്നീ പുരസ്‍കാരങ്ങളാണ് ലക്കി ഭാസ്കറിനെ തേടിയെത്തിയത്. മികച്ച എഡിറ്റർക്കുള്ള അവാർഡ് ഈ ചിത്രത്തിലൂടെ നവീൻ നൂലി നേടിയപ്പോൾ, മികച്ച തിരക്കഥാകൃത്തിനുള്ള അവാർഡ് സംവിധായകൻ വെങ്കി അറ്റ്ലൂരി സ്വന്തമാക്കി. ഒരിടവേളക്ക് ശേഷം ദുൽഖറിന്റേതായി തിയേറ്ററിലെത്തിയ ലക്കി ഭാസ്കർ മികച്ച പ്രതികരണങ്ങൾ നേടുകയും ബോക്സ് ഓഫീസിൽ 100 കോടിക്ക് മുകളിൽ കളക്ഷൻ നേടുകയും ചെയ്തിരുന്നു.

Exit mobile version