ശബരിമലയിലെ ദ്വാരപാലക ശിൽപത്തിലെ സ്വർണം പൂശൽ വിവാദത്തിൽ ദേവസ്വം വിജിലൻസ് ഇന്ന് അന്തിമ റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിക്കും. കഴിഞ്ഞ ദിവസം സ്മാർട്ട് ക്രിയേഷൻസ് സിഇഒ ദേവസ്വം വിജിലൻസ് ചോദ്യം ചെയ്തിരുന്നു. ഇത് കൂടി ഉൾപ്പെടുത്തിയുള്ള പൂർണ റിപ്പോർട്ടാകും ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കുക.
നേരത്തെ ദേവസ്വം വിജിലൻസ് ഹൈക്കോടതിയിൽ സമർപ്പിച്ച പ്രാഥമിക റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ, ദ്വാരപാലക ശിൽപത്തിലെ സ്വർണ്ണ പാളി ചെമ്പെന്ന് രേഖപ്പെടുത്തിയ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ബി. മുരാരി ബാബുവിനെ ദേവസ്വം ബോർഡ് സസ്പെൻഡ് ചെയ്തത്.
ദേവസ്വം വിജിലൻസ് സമർപ്പിക്കുന്ന അന്തിമ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ വിരമിച്ച കുറ്റക്കാരായി കണ്ടെത്തിയ ഉദ്യോഗസ്ഥർക്കെതിരെയും നടപടി സ്വീകരിക്കും. ഇവരുടെ പെൻഷൻ അടക്കം തടഞ്ഞുവെക്കാനാണ് ആലോചന.അതേസമയം ഹൈക്കോടതി നിയോഗിച്ച പ്രത്യേക സംഘം ദേവസ്വം വിജിലൻസിൻ്റെ അന്തിമ റിപ്പോർട്ട് കൈപ്പറ്റി ഔദ്യോഗിക അന്വേഷണം ആരംഭിക്കും.

