ഇ‑കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിൽ വ്യാജ ഉൽപ്പന്നങ്ങളുടെ വിൽപന തടയുന്നതിൽ ഒരു സുപ്രധാന ഉത്തരവുമായി ഡൽഹി ഹൈക്കോടതി. റിലയൻസ് ഇൻഡസ്ട്രീസിന്റെ പരാതിയെ തുടര്‍ന്നാണ് നടപടി. ആമസോൺ, ഫ്ലിപ്കാർട്ട്, മീഷോ ഉൾപ്പെടെയുള്ള മുൻനിര ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളോട് റിലയൻസ്, ജിയോ ട്രേഡ്മാർക്കുകൾ ദുരുപയോഗം ചെയ്യുന്ന ഉൽപ്പന്നങ്ങൾ ഉടനടി നീക്കം ചെയ്യാൻ ജസ്റ്റിസ് സൗരഭ് ബാനർജി ഉത്തരവിട്ടു.
തങ്ങളുടെ ട്രേഡ്മാർക്കുകൾ ഇ‑കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിൽ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നതായി ചൂണ്ടിക്കാട്ടിയാണ് റിലയൻസ് ഇൻഡസ്ട്രീസ് ഹൈക്കോടതിയെ സമീപിച്ചത്. റിലയൻസ്, ജിയോ ബ്രാൻഡ് നാമങ്ങളും ലോഗോകളും ഉപയോഗിച്ച് വ്യാജ ഉൽപ്പന്നങ്ങൾ നിർമ്മിക്കുകയും വിൽക്കുകയും പരസ്യം ചെയ്യുകയും ചെയ്യുന്നത് തങ്ങളുടെ ട്രേഡ്മാർക്ക് ലംഘനമാണെന്നും കമ്പനി വാദിച്ചു. തുടര്‍ന്ന് റിലയൻസ് ഇൻഡസ്ട്രീസ് നിർമ്മിക്കുന്ന ഉൽപ്പന്നങ്ങളോട് സാമ്യമുള്ള ബ്രാൻഡിംഗും കമ്പനിയുടെ കലാപരമായ സൃഷ്ടികളും ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്ന് കോടതി വ്യക്തമാക്കി.
ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ ഉൽപ്പന്നങ്ങളുടെ വിശ്വാസ്യത അളക്കുന്നതിൽ ബ്രാൻഡ് നാമങ്ങൾക്കും ലോഗോകൾക്കും നിർണായക സ്ഥാനമുണ്ടെന്ന് കോടതി നിരീക്ഷിച്ചു. യഥാർത്ഥ ബ്രാൻഡഡ് ഉൽപ്പന്നങ്ങളാണെന്ന് തെറ്റിദ്ധരിപ്പിക്കുന്ന വ്യാജ ഉൽപ്പന്നങ്ങൾ ഉപഭോക്താക്കളിൽ വലിയ ആശയക്കുഴപ്പം സൃഷ്ടിക്കുമെന്നും അവരുടെ സുരക്ഷയ്ക്ക് പോലും ഭീഷണിയാകുമെന്നും കോടതി വ്യക്തമാക്കി. വ്യാജ ഉൽപ്പന്നങ്ങളുടെ വിൽപന തടയുന്നതിൽ ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾക്ക് കൂടുതൽ കർശനമായ നയങ്ങളും പരിശോധനകളും ഏർപ്പെടുത്തേണ്ടിവരുമെന്നാണ് ഈ വിധിയിലൂടെ വ്യക്തമാകുന്നത്.

