Site icon Janayugom Online

വേമ്പനാട്ട് കായലിലെ എക്കൽ നിക്ഷേപം ആശങ്കാജനകം

എക്കൽ നിക്ഷേപം ജീവജാലങ്ങളുടെ ആവാസ വ്യവസ്ഥ തകർത്തതിനെ തുടർന്ന് വേമ്പനാട് കായലിന്റെ നിലനിൽപ്പ് ഭീഷണിയിൽ. എക്കൽ നിക്ഷേപം വർധിക്കുന്നത് ആശങ്കപ്പെടുത്തുന്നതാണെന്ന് വിദഗ്ധർ വ്യക്തമാക്കുന്നു. നാല് വർഷത്തെ തുടർച്ചയായ പ്രളയങ്ങൾ കായലിന്റെ ജലശേഷി മൂന്നിൽ ഒന്നായി ചുരുക്കി. പ്രകൃതിയുടെ ജൈവ വൈവിധ്യ കലവറയായി അറിയപ്പെട്ടിരുന്ന ഇവിടം ഇന്ന് ഓരോ നിമിഷവും നാശത്തിലേക്ക് നീങ്ങുകയാണ്. 

വേമ്പനാട് കായലിന്റെ പാരിസ്ഥിതിക വിഷയങ്ങൾ സംബന്ധിച്ച് നിരവധി പഠനങ്ങളാണ് പരിസ്ഥിതി ഗവേഷകരടക്കം നടത്തിവരുന്നത്. കായലിന്റെ ചിലഭാഗങ്ങൾ ചെളിത്തട്ടുകൾ രൂപപ്പെട്ട് ചതുപ്പ് നിലങ്ങളായി മാറുകയാണ്. 2018ലെ മഹാ പ്രളയത്തിന് ശേഷമാണ് വേമ്പനാട് കായലിന്റെ തകർച്ചക്ക് ആക്കം കൂടിയത്. അന്നുമുതൽ പ്ലാസ്റ്റിക്ക് അടക്കമുള്ള മാലിന്യങ്ങളും ചെളിയും എക്കലും നിറഞ്ഞ് വേമ്പനാട്ട് കായലിന്റെ ആഴം കുറഞ്ഞു തുടങ്ങി. 150 ടൺ എക്കലോളം നിലവിൽ വേമ്പനാട് കായലിൽ അടിഞ്ഞ് കൂടിയിട്ടുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്. 2.5 ക്യുബിക് കിലോമീറ്ററായിരുന്ന കായലിന്റെ ജലശേഷി ഇപ്പോൾ മൂന്നിലൊന്നായി മാറി. 

മത്സ്യത്തൊഴിലാളികൾക്ക് ഏറ്റവും കൂടുതൽ ലഭിച്ചുകൊണ്ടിരിക്കുന്ന കരിമീൻ, ആറ്റുകൊഞ്ച്, മല്ലികക്ക തുടങ്ങിയവ അപ്രത്യക്ഷമായി. മത്സ്യങ്ങളുടെ പ്രജനനം വളരെ കുറഞ്ഞു. കായലിലെ അപൂർവ മത്സ്യങ്ങൾക്കും വംശനാശം സംഭവിച്ചു. ഇങ്ങനെ എക്കൽ നിക്ഷേപം കായലിലെ മത്സ്യസമ്പത്ത് 70 ശതമാനം കുറച്ചു. മുമ്പ് വേമ്പനാട്ടു കായലിൽ 250ലേറെ നാടൻ മത്സ്യങ്ങളുണ്ടായിരുന്നു. നിലവിൽ വംശനാശഭീഷണിയുള്ള 100ൽ താഴെ മത്സ്യങ്ങളാണുള്ളത്. കായലിൽ നിന്നും ലഭിക്കുന്ന മത്സ്യവിഭവങ്ങളുടെ ലഭ്യതയും കുറഞ്ഞു. മത്സ്യത്തൊഴിലാളികളെ ഇത് ആശങ്കയിലാഴ്ത്തുന്നുണ്ട്.
ENGLISH SUMMARY;Eckel deposit in Vem­banad lake
YOU MAY ALSO LIKE THIS VIDEO;

Exit mobile version