Site icon Janayugom Online

സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് ; വ്യാവസായിക മേഖല നവീകരിക്കുന്നതില്‍ പുരോഗതി

വ്യാവസായിക മേഖലയെ നവീകരിക്കുന്നതിലും വൈവിധ്യവല്‍ക്കരിക്കുന്നതിലും കേരളം ഗണ്യമായ പുരോഗതി കൈവരിച്ചുവെന്ന് സാമ്പത്തികാവലോകന റിപ്പോര്‍ട്ട്. ഊര്‍ജസ്വലമായ ഒരു വ്യാവസായിക അന്തരീക്ഷം സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ നയം സഹായിച്ചു. സംരംഭങ്ങളുടെ വര്‍ഷമായി പ്രഖ്യാപിച്ചതിലൂടെ 250 ദിവസങ്ങള്‍ എന്ന ചുരുങ്ങിയ കാലയളവിലൂടെ ഒരു ലക്ഷം പുതിയ സംരംഭങ്ങള്‍ ആരംഭിക്കുക എന്ന ലക്ഷ്യത്തിലെത്തി. 2023–24 ലും ഈ പദ്ധതി മുന്നോട്ടുകൊണ്ടുപോവുകയും 13,474.52 കോടി രൂപയുടെ നിക്ഷേപവുമായി 2,14,564 സംരംഭങ്ങള്‍ രൂപീകരിക്കുകയും ചെയ്തു.

എംഎസ്എംഇ മേഖലയില്‍ ഇത് വളരെ വലിയ വളര്‍ച്ച ഉണ്ടാക്കി. അതോടൊപ്പം സംസ്ഥാനത്ത് 4,56,913 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു. കൂടാതെ, സംരംഭക വര്‍ഷ പദ്ധതിയുടെ ഭാഗമായി രൂപീകരിച്ച സംരംഭങ്ങളുടെ സുസ്ഥിരത ഉറപ്പുവരുത്തുക, സംസ്ഥാനത്തെ പുതിയ എംഎസ്എംഇകളില്‍ 70 ശതമാനമെങ്കിലും വിജയകരമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക എന്നീ കാര്യങ്ങള്‍ നടപ്പിലാക്കാന്‍ ലക്ഷ്യമിട്ടുകൊണ്ട് 2023–24ല്‍ എംഎസ്എംഇ സുസ്ഥിരത പദ്ധതിയും സര്‍ക്കാര്‍ നടപ്പിലാക്കി.

തൊഴില്‍ അവകാശങ്ങളില്‍ പ്രത്യേക ശ്രദ്ധ

തൊഴില്‍ അവകാശങ്ങളുടെയും ജീവിത സാഹചര്യങ്ങളുടെയും പുരോഗതിയില്‍ സര്‍ക്കാര്‍ പ്രത്യേക ശ്രദ്ധ ചെലുത്തിയെന്ന് സാമ്പത്തികാവലോകന റിപ്പോര്‍ട്ട്. എണ്‍പതിലധികം മേഖലകളില്‍ സര്‍ക്കാര്‍ മിനിമം വേതനം ഉയര്‍ത്തിയത് വഴി തൊഴിലാളികളുടെ യഥാര്‍ത്ഥ വരുമാനം വര്‍ധിപ്പിച്ചു. വരുമാന പിന്തുണ നല്‍കുന്ന പദ്ധതികള്‍ തൊഴിലാളികളുടെ യഥാര്‍ത്ഥ വരുമാനം വര്‍ധിപ്പിക്കുന്നതിന് സഹായിക്കുന്നു. ലേബര്‍ വെല്‍ഫെയര്‍ ബോര്‍ഡുകള്‍ നവീകരിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്തു. കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്റ് എംപ്ലോ‌യ‌്മെന്റിന്റെ പ്രവര്‍ത്തനങ്ങളിലൂടെ തൊഴില്‍ മേഖലയെ പറ്റിയുള്ള ഗവേഷണങ്ങള്‍ ശക്തിപ്പെട്ടു. തൊഴില്‍ നൈപുണ്യ പരിശീലനങ്ങള്‍ വിവിധ വകുപ്പുകളിലൂടെ നല്‍കിവരുന്നുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

Eng­lish Summary:Economic Sur­vey Report; Progress in mod­ern­iz­ing the indus­tri­al sector
You may also like this video

Exit mobile version