Site icon Janayugom Online

കിഫ്ബി മസാല ബോണ്ട് കേസില്‍ ഇഡിക്ക് വീണ്ടും ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടി

കിഫ്ബി മസാലബോണ്ട് കേസില്‍ ഇഡിക്ക് വീണ്ടും ഹൈക്കോടതിയില്‍നിന്ന് തിരച്ചടി. മുന്‍ധനമന്ത്രി ഡോ.ടി എം തോമസ് ഐസക്കിനെ തെര‍ഞ്ഞെടുപ്പിനുമുമ്പേ ചോദ്യം ചെയ്യാന്‍ കഴിയില്ലെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വീണ്ടും വ്യക്തമാക്കി.

ചോദ്യം ചെയ്യാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഇഡി നല്‍കിയ അപ്പീല്‍ തെര‍ഞ്ഞെടുപ്പ് കഴിഞ്ഞ് പരിഗണിക്കും. ഐസക്കിനെ വിളിച്ച് അവഹേളിക്കാനുള്ള ഇഡിയുടെ രാഷ്ട്രീയലക്ഷ്യത്തിന് ഹൈക്കോടതിയില്‍ നിന്ന് തിരിച്ചട് നേരിട്ടതോടെ ഇതേ കേസില്‍ ഇഡി പ്രതികൂട്ടിലാകുന്നത് മൂന്നാം തവണയാണ്. പത്തനംതിട്ടയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി ഡോ. ടി എം തോമസ് ഐസക്കിനെ തെരഞ്ഞെടുപ്പുസമയത്ത് ശല്യം ചെയ്യേണ്ടതില്ല എന്നാണ് ചൊവ്വാഴ്ച ഹൈക്കോടതി പറഞ്ഞത്.

വ്യക്തമായ കാരണമില്ലാതെ ചുറ്റിത്തിരിഞ്ഞുള്ള അന്വേഷണം വേണ്ടെന്ന്‌ 2023 ഡിസംബറിൽ ഹൈക്കോടതി എടുത്തുപറഞ്ഞിരുന്നു. തെരഞ്ഞെടുപ്പ്‌ പ്രക്രിയ ആരംഭിച്ചശേഷവും പ്രതിപക്ഷ പാർടികളെയും നേതാക്കളെയും വേട്ടയാടാൻ ഏജൻസികളെ പറഞ്ഞുവിടുന്ന കേന്ദ്രസർക്കാരിനുള്ള മുന്നറിയിപ്പാണ്‌ കോടതിയുടെ ഇടപെടൽ. കിഫ്‌ബി മസാല ബോണ്ട്‌ ഇറക്കിയതിൽ വിദേശനാണ്യ വിനിമയ നിയമ ലംഘനമുണ്ടോ എന്ന അന്വേഷണത്തിൽ ഏഴാംതവണയാണ്‌ തോമസ്‌ ഐസക്കിനും കിഫ്‌ബിക്കും ഇഡി സമൻസ്‌ അയക്കുന്നത്‌. ഈ വിഷയത്തിൽ സമൻസ്‌ തടഞ്ഞ്‌ ജസ്‌റ്റിസ്‌ വി ജി അരുൺ 2022ൽ ഇടക്കാല ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ്‌ ഭേദഗതി ചെയ്‌ത്‌, പുതിയ സമൻസ് അയക്കാൻ ജസ്‌റ്റിസ്‌ ദേവൻ രാമചന്ദ്രൻ നവംബർ 24ന് ഇടക്കാല ഉത്തരവിട്ടു.

ഇത്‌ റദ്ദാക്കിയ ഡിവിഷൻ ബെഞ്ച്‌, ഹർജി സിംഗിൾ ബെഞ്ചിന്റെ പരിഗണനയ്‌ക്ക്‌ അയച്ചു. വ്യക്തമായ കാരണമുണ്ടെങ്കിൽ അതു കാണിച്ചുമാത്രം സമൻസ്‌ അയക്കാമെന്ന്‌ സിംഗിൾ ബെഞ്ച്‌ തീർപ്പാക്കി.പ്രചാരണത്തിനിടയ്‌ക്ക്‌ ഹാജരാകാനാവശ്യപ്പെട്ട്‌ തോമസ്‌ ഐസക്കിന്‌ രണ്ടുതവണ സമൻസ്‌ നൽകി. എന്തിനാണ്‌ ചോദ്യം ചെയ്യുന്നതെന്ന്‌ ഇഡി ബോധ്യപ്പെടുത്തണമെന്നും ഇഡി ഹാജരാക്കിയ രേഖകൾ വിശദമായി പിന്നീട്‌ പരിശോധിക്കേണ്ടതുണ്ടെന്നും ജസ്‌റ്റിസ്‌ ടി ആർ രവി വ്യക്തമാക്കിയതാണ്. ഇഡി വീണ്ടും അപ്പീൽ നൽകുകയായിരുന്നു. 

Eng­lish Summary:
ED gets back­lash from High Court again in Kif­bi Masala bond case

You may also like this video:

Exit mobile version