Site iconSite icon Janayugom Online

കരുവന്നൂരിൽ ഇഡിക്ക് തിരിച്ചടി; പിടിച്ചെടുത്ത രേഖകൾ ക്രൈംബ്രാഞ്ചിന് തിരിച്ചുനൽകണമെന്ന് ഹൈക്കോടതി

കരുവന്നൂർ ബാങ്കുമായി ബന്ധപ്പെട്ട കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് തിരിച്ചടി. രേഖകൾ ക്രൈംബ്രാഞ്ചിന് തിരികെ നൽകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. രേഖകളുടെ പരിശോധന രണ്ടു മാസത്തിനകം പൂർത്തിയാക്കണമെന്നും കോടതി നിർദേശിച്ചു. കൊച്ചി പിഎംഎൽഎ കോടതിയിലുള്ള രേഖകളാണ് ക്രൈംബ്രാഞ്ചിന് കൈമാറേണ്ടത്.

രേഖകൾ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നൽകിയ ഹർജിയിലാണ് ജസ്‌റ്റിസ്‌ കെ ബാബുവിന്റെ ഉത്തരവ്. പിടിച്ചെടുത്ത രേഖകൾ നിശ്ചിതസമയത്തിനുള്ളിൽ ഫോറൻസിക് പരിശോധനയടക്കം പൂർത്തിയാക്കി തിരികെ നൽകാമെന്ന് ക്രൈംബ്രാഞ്ചുമായി ധാരണ ഉണ്ടാക്കാമല്ലോയെന്നും കോടതി പറഞ്ഞു. 

അതേസമയം ഇഡി പിടിച്ചെടുത്ത രേഖകൾ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നൽകിയ ഹർജി നേരത്തെ പിഎംഎൽഎ കോടതി തള്ളിയിരുന്നു. തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. രേഖകൾ വിട്ടുനൽകാനാകില്ലെന്നും ഹർജി തള്ളണമെന്നും ആവശ്യപ്പെട്ട് ഇഡി കഴിഞ്ഞദിവസം സത്യവാങ്മൂലം നൽകിയത്.

പിഎംഎൽഎ കോടതിയുടെ പരിഗണനയിലുള്ള രേഖകൾ വിട്ടുനൽകണമെന്ന ആവശ്യം ക്രൈംബ്രാഞ്ചിന് ഉന്നയിക്കാനാകില്ലെന്നും ഈ രേഖകൾ കേസുകളുടെ തുടർനടപടികൾക്ക് ആവശ്യമാണെന്നും ഇഡി സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു. കരുവന്നൂർ ബാങ്ക് ക്രമക്കേട് സംസ്ഥാന ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നതിനിടെയാണ് ഇഡി ഇടപെടുന്നതും രേഖകൾ പിടിച്ചെടുക്കുന്നതും. 

Eng­lish Sum­ma­ry: ED hit back in Karu­van­nur; High Court to return seized doc­u­ments to Crime Branch

You may also like this video

Exit mobile version