Site iconSite icon Janayugom Online

മസാലബോണ്ട് കേസിൽ ഇഡിക്ക് വീണ്ടും തിരിച്ചടി

കിഫ്ബി മസാലബോണ്ട് കേസിൽ ഇഡിക്ക് വീണ്ടും ഹൈക്കോടതിയിൽനിന്ന് തിരിച്ചടി. മുൻധനമന്ത്രി ഡോ. ടി എം തോമസ് ഐസക്കിനെ തെരഞ്ഞെടുപ്പിനു മുമ്പേ ചോദ്യംചെയ്യാൻ കഴിയില്ലെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വീണ്ടും വ്യക്തമാക്കി. ചോദ്യം ചെയ്യാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഇഡി നൽകിയ അപ്പീൽ തെരഞ്ഞെടുപ്പ് കഴിഞ്ഞ് പരിഗണിക്കും. 

ഐസക്കിനെ വിളിപ്പിച്ച് അവഹേളിക്കാനുള്ള ഇഡിയുടെ രാഷ്ട്രീയലക്ഷ്യത്തിന് ഹൈക്കോടതിയിൽനിന്ന് വീണ്ടും തിരിച്ചടി നേരിട്ടതോടെ ഇതേ കേസിൽ ഇഡി നാണംകെടുന്നത് മൂന്നാം തവണയാണ്. പത്തനംതിട്ടയിലെ എൽഡിഎഫ് സ്ഥാനാര്‍ത്ഥിയായ തോമസ് ഐസക്കിനെ തെരഞ്ഞെടുപ്പ് സമയത്ത് ശല്യം ചെയ്യേണ്ടതില്ല എന്ന് ചൊവ്വാഴ്ച ഹൈക്കോടതി പറഞ്ഞിരുന്നു. വ്യക്തമായ കാരണമില്ലാതെ ചുറ്റിത്തിരിഞ്ഞുള്ള അന്വേഷണം (റോവിങ് എൻക്വയറി) വേണ്ടെന്ന് 2023 ഡിസംബറിൽ ഹൈക്കോടതി പറഞ്ഞിരുന്നു. 

തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ചശേഷവും പ്രതിപക്ഷ പാർട്ടികളെയും നേതാക്കളെയും വേട്ടയാടാൻ ഏജൻസികളെ പറഞ്ഞുവിടുന്ന കേന്ദ്രസർക്കാരിനുള്ള മുന്നറിയിപ്പാണ് കോടതിയുടെ ഇടപെടൽ. കിഫ്ബി മസാല ബോണ്ട് ഇറക്കിയതിൽ വിദേശനാണ്യ വിനിമയ നിയമ (ഫെമ) ലംഘനമുണ്ടോ എന്ന അന്വേഷണത്തിൽ ഏഴാംതവണയാണ് തോമസ് ഐസക്കിനും കിഫ്ബിക്കും ഇഡി സമൻസ് അയക്കുന്നത്. ഈ വിഷയത്തിൽ സമൻസ് തടഞ്ഞ് ജസ്റ്റിസ് വി ജി അരുൺ 2022ൽ ഇടക്കാല ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് ഭേദഗതി ചെയ്ത്, പുതിയ സമൻസ് അയക്കാൻ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നവംബർ 24ന് ഇടക്കാല ഉത്തരവിട്ടു. ഇത് റദ്ദാക്കിയ ഡിവിഷൻ ബെഞ്ച്, ഹർജി സിംഗിൾ ബെഞ്ചിന്റെ പരിഗണനയ്ക്ക് അയച്ചു. വ്യക്തമായ കാരണമുണ്ടെങ്കിൽ അതു കാണിച്ചുമാത്രം സമൻസ് അയക്കാമെന്ന് സിംഗിൾ ബെഞ്ച് തീർപ്പാക്കി. 

പ്രചാരണത്തിനിടയ്ക്ക് ഹാജരാകാനാവശ്യപ്പെട്ട് തോമസ് ഐസക്കിന് രണ്ടുതവണ സമൻസ് നൽകി. എന്തിനാണ് ചോദ്യം ചെയ്യുന്നതെന്ന് ഇഡി ബോധ്യപ്പെടുത്തണമെന്നും ഇഡി ഹാജരാക്കിയ രേഖകൾ വിശദമായി പിന്നീട് പരിശോധിക്കേണ്ടതുണ്ടെന്നും ജസ്റ്റിസ് ടി ആർ രവി വ്യക്തമാക്കിയതാണ്. എന്നിട്ടുംഇഡി വീണ്ടും അപ്പീൽ നൽകുകയായിരുന്നു.

Eng­lish Sum­ma­ry: ED hits again in Masal­abond case

You may also like this video

Exit mobile version