Site icon Janayugom Online

ചെയ്യാൻ പാടില്ലെന്ന്‌ കോടതി പറഞ്ഞത്‌ ഇഡി ആവർത്തിക്കുന്നു: തോമസ്‌ ഐസക്‌

മസാല ബോണ്ടില്‍ നിയമലംഘനം കണ്ടെത്തിയാല്‍ ഇഡിയുടെ അന്വേഷണവുമായി സഹകരിക്കുമെന്ന് ഡോ. ടി എം തോമസ് ഐസക്. നിയമലംഘനം നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കാന്‍ വിളിച്ചാല്‍ സഹകരിക്കില്ല. കാരണം അത് കോടതിയുടെ അന്തസത്തയ്ക്കെതിരാണ്. ചുറ്റിത്തിരിഞ്ഞുള്ള അന്വേഷണം വ്യക്തിയുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നും അത് അനുവദനീയമല്ലെന്നുമാണ് കോടതി പറഞ്ഞത്. അതിന്റെ അടിസ്ഥാനത്തില്‍ മുമ്പ് അയച്ച സമന്‍സുകളെല്ലാം ഇഡി പിന്‍വലിച്ചു. എന്താണോ ചെയ്യാന്‍ പാടില്ലെന്ന് കോടതി പറഞ്ഞത് ഇഡി ആവര്‍ത്തിക്കുകയാണ്.

ഇഡി പുറത്തുവിട്ട രേഖ രഹസ്യരേഖയല്ല. പൊതുജനമധ്യത്തിലുള്ളതും നിയമസഭയിൽ ഹാജരാക്കിയതുമാണ്‌. മസാല ബോണ്ടിറക്കിയത്‌ എല്ലാ നടപടിക്രമങ്ങളും പാലിച്ചാണെന്ന്‌ റിസർവ്‌ ബാങ്ക്‌ കോടതിയിൽ അറിയിച്ചിട്ടുണ്ട്‌. മസാല ബോണ്ടിറക്കിയതുമായി തനിക്ക്‌ ബന്ധമില്ല എന്നല്ല പറഞ്ഞിട്ടുള്ളത്‌. അന്ന്‌ താൻ കിഫ്‌ബി ബോർഡിന്റെ വൈസ്‌ ചെയർമാനും എക്‌സിക്യുട്ടീവ്‌ കമ്മിറ്റിയുടെ ചെയർമാനുമായിരുന്നു. ആ രണ്ടു പദവികളും എക്‌സ്‌ ഒഫീഷ്യോയാണ്‌. മന്ത്രിയല്ലാതായപ്പോൾ സ്ഥാനവും പോയി. ഇപ്പോൾ രേഖകളൊന്നും തന്റെ കൈവശമില്ല.ഏതെങ്കിലും മന്ത്രി പറഞ്ഞാൽ ചെയ്യുന്നതല്ല കിഫ്‌ബി ബോർഡ്‌.

സ്വതന്ത്രമായി ചർച്ചചെയ്യുകയും പ്രൊഫഷണലായി തീരുമാനമെടുക്കുകയും ചെയ്യുന്ന സമിതിയാണത്‌. ഉദ്യോഗസ്ഥർപോലും വ്യത്യസ്‌ത അഭിപ്രായം പറയും. സ്വതന്ത്രമായ അഭിപ്രായങ്ങൾ പറഞ്ഞശേഷം പ്രൊഫഷണലായ തീരുമാനമെടുക്കും. രണ്ട്‌ ഉദ്യോഗസ്ഥർ എതിർത്തത്‌ വലിയ അപരാധമാണെന്നാണ്‌ പറയുന്നത്‌. ഉയർന്ന ധനകാര്യ മേധാവികളും ധനകാര്യ വിദഗ്‌ധരുമാണ്‌ ബോർഡിലെ മറ്റംഗങ്ങളും. കിഫ്‌ബി വായ്‌പയെടുക്കാൻ ക്വട്ടേഷൻ വിളിച്ചപ്പോൾ 10.15 ശതമാനം പലിശയ്‌ക്കാണ്‌ ലഭിച്ചത്‌. അതിനേക്കാൾ താഴെയാണ്‌ മസാല ബോണ്ട്‌. 

കിഫ്‌ബി 2000 കോടി വായ്‌പയെടുക്കുന്ന സ്ഥാപനമല്ല. 80,000 കോടിയുടെ പദ്ധതികളാണ്‌ കിഫ്‌ബി ഏറ്റെടുത്തത്‌. അതിന്‌ വിവിധ ബാങ്കുകളിൽനിന്ന്‌ വായ്‌പയെടുക്കേണ്ടിവരും. അത്‌ സ്ഥാപനത്തിന്റെ വിശ്വാസ്യത അനുസരിച്ചിരിക്കും. ഏറ്റവും സങ്കീർണവും പ്രയാസകരവുമാണ്‌ മസാല ബോണ്ട്‌. അത്‌ വിജയകരമായത്‌ കിഫ്‌ബിക്ക്‌ നൽകിയ വിശ്വാസ്യത ചെറുതല്ലെന്നും അദ്ദേഹം മാധ്യമങ്ങളോട്‌ പറഞ്ഞു.

Eng­lish Summary:
ED repeats what the court said not to do: Thomas Isaac

You may also like this video:

Exit mobile version