Site icon Janayugom Online

ഉന്നതവിദ്യാഭ്യാസത്തിലും സാധാരണക്കാരുടെ അവസരങ്ങള്‍ കുറക്കാന്‍ ശ്രമം: രാജ്യത്തെ ഓപ്പണ്‍ സ്കൂളുകളിലും അഗ്നിവീര്‍ അംഗങ്ങള്‍ക്ക് പ്രത്യേക പരിഗണന

കേന്ദ്രത്തിന്റെ വിവാദ പദ്ധതിയായ അഗ്നിപഥിനെതിരായ പ്രതിഷേധങ്ങള്‍ ശമിപ്പിക്കാന്‍ പുതിയ നീക്കവുമായി കേന്ദ്രസര്‍ക്കാര്‍. അഗ്നിവീര്‍ അംഗങ്ങളുടെ തുടര്‍ വിദ്യാഭ്യാസം സുഗമമാക്കുന്നതിന് നാഷണല്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ഓപ്പണ്‍ സ്കൂള്‍, ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റി എന്നിവയുമായി ധാരണാപത്രങ്ങള്‍ ഒപ്പുവച്ചു. 

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്‌കൂൾ (എൻഐഒഎസ്), ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റി (ഇഗ്‌നോ) എന്നിവയുമായുള്ള ഈ ധാരണാപത്രങ്ങൾ പ്രകാരം , ബന്ധപ്പെട്ട കോഴ്‌സുകൾ പഠിക്കുന്ന അഗ്നിവീരന്മാർക്ക് അനുയോജ്യമായ 12-ാം ക്ലാസ് സർട്ടിഫിക്കറ്റുകളും ബാച്ചിലേഴ്‌സ് ബിരുദവും നൽകുമെന്ന് പ്രതിരോധ മന്ത്രാലയം പറയുന്നു.
ബിരുദം പൂര്‍ത്തിയാക്കി പുറത്തിറങ്ങുന്ന അംഗങ്ങള്‍ക്ക് കൗശല്‍ പ്രമാണ്‍ പത്ര നല്‍കുമെന്നും പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ചൊവ്വാഴ്ച, ധാരണാപത്രം ഒപ്പുവയ്ക്കുന്ന ചടങ്ങിനിടെ വ്യക്തമാക്കി. 

നേരത്തെ തന്നെ പ്രതിരോധ മന്ത്രാലയത്തിലെ പത്ത് ശതമാനം ജോലികള്‍ അഗ്നിപഥ് സേന അംഗങ്ങള്‍ക്കായി സംവരണം ചെയ്യുമെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. തൊഴില്‍ സുരക്ഷ സംബന്ധിച്ച ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് പ്രതിരോധ മേഖലയില്‍ സംവരണം ഉറപ്പാക്കിയത്. പത്ത് ശതമാനം പേര്‍ക്ക് മാത്രമാണ് സംവരണം നടപ്പാക്കുന്നത് എന്ന ആശങ്ക ഉയരുന്നതിനിടെയാണ് വിദ്യാഭ്യാസം ഉറപ്പുവരുത്തുമെന്ന് പ്രഖ്യാപിച്ച് പുതിയ നീക്കം നടത്തിയിരിക്കുന്നത്. ഓപ്പണ്‍ യൂണിവേഴ്സിറ്റിയുമായി നടത്തിയ പുതിയ ധാരണ ഏത് രീതിയിലാണ് അഗ്നിപഥ് അംഗങ്ങള്‍ക്ക് പ്രയോജനപ്പെടുക എന്നത് മന്ത്രാലയം വ്യക്തമാക്കിയിട്ടില്ല.

സൈനിക സേവനത്തെ കരാർവല്ക്കരിക്കുന്ന അഗ്നിപഥ്‌ പദ്ധതിക്കെതിരെ ഇടതുള്‍പ്പെടെയുള്ള സംഘനകള്‍ പ്രതിഷേധം ശക്തമാക്കിയിരുന്നു. പൊതുമേഖലാസ്ഥാപനങ്ങൾ മുഴുവൻ സ്വകാര്യവല്ക്കരിച്ച്‌ അവിടങ്ങളിലെ തൊഴിൽ സാധ്യതയും ഇല്ലാതാക്കി, ഉള്ള തൊഴിലവസരങ്ങള്‍ കൂടി ഇല്ലാതാക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും ആശങ്ക ഉയര്‍ന്നിരുന്നു. മുന്‍പെങ്ങുമില്ലാത്ത വിധം രാജ്യത്ത് സ്വകാര്യവല്ക്കരണ നയം നടപ്പാക്കുകയാണ്. സൈന്യത്തിലേക്ക്‌ ആർഎസ്‌എസിനെ തിരുകിക്കയറ്റാനാണ്‌ അഗ്നിപഥിലൂടെ കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. അഗ്നിപഥലൂടെ കാവിവല്‍ക്കരണം ഉറപ്പാക്കാനുള്ള നീക്കങ്ങള്‍ക്കിടെയാണ് അഗ്നിപഥ് അംഗങ്ങള്‍ക്ക് വിദ്യാഭ്യാസ രംഗത്ത് ആനുകൂല്യങ്ങള്‍ ഉറപ്പാക്കുന്ന ധാരണപത്രവുമായി കേന്ദ്രം മുന്നോട്ട് വന്നിരിക്കുന്നത്.

Eng­lish Sum­ma­ry: Efforts to reduce oppor­tu­ni­ties for com­mon peo­ple in high­er edu­ca­tion: Spe­cial treat­ment for Agniveer mem­bers in open schools in the country

You may also like this video

Exit mobile version