Site iconSite icon Janayugom Online

ഇക്വഡോറില്‍ പ്രതിഷേധം അടിച്ചമര്‍ത്താന്‍ ശ്രമം

കോൺഫെഡറേഷൻ ഓഫ് ഇൻഡിജെനസ് നാഷണാലിറ്റീസ് ഓഫ് ഇക്വഡോർ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് അടിച്ചമർത്താനുള്ള ശ്രമങ്ങളുമായി സര്‍ക്കാര്‍. തലസ്ഥാനമായ ക്വിറ്റോയിൽ, പൊലീസും സൈന്യവും പ്രതിഷേധക്കാര്‍ക്കെതിരെ കണ്ണീര്‍വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. റബ്ബർ ബുള്ളറ്റുകൾ ഉപയോഗിച്ച് വെടിവയ്ക്കുകയും കുരുമുളക് സ്‌പ്രേ ചെയ്യുകയും ചെയ്തതായി നിരവധി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇന്ധനത്തിനുള്ള സബ്സിഡി ഇല്ലാതാക്കുന്ന സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇംബാബുറ പ്രവിശ്യയിൽ കേന്ദ്രീകരിച്ചിരിക്കുന്ന പ്രതിഷേധങ്ങൾ ആരംഭിച്ചത്.

എന്നാല്‍ ക്രമേണ പ്രകടനങ്ങള്‍ക്ക് സര്‍ക്കാര്‍ വിരുദ്ധ സ്വരം കെെവരിക്കുകയായിരുന്നു. പ്രതിഷേധ നടപടികൾ അവസാനിപ്പിക്കാൻ വിസമ്മതിച്ച പ്രതിഷേധക്കാർക്കെതിരെ കൂടുതൽ കർശനമായി നടപടിയെടുക്കാൻ സർക്കാർ സെെന്യത്തോട് ഉത്തരവിട്ടു. തടവിലാക്കപ്പെട്ട പ്രതിഷേധക്കാരെ സൈനികരും പോലീസ് ഉദ്യോഗസ്ഥരും മര്‍ദിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പരിക്കേറ്റ പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്യാൻ സൈന്യം ആശുപത്രികളിലും റെയ്ഡ് നടത്തി.

പരിക്കേറ്റവരെ സഹായിക്കരുതെന്ന് നിരവധി ഡോക്ടർമാരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പൊലീസും പ്രതിഷേധക്കാരും തമ്മിലുള്ള ഏറ്റുമുട്ടലിൽ മൂന്ന് പേര്‍ മരിച്ചതായും റിപ്പോര്‍ട്ടുണ്ട്. അലയൻസ് ഓഫ് ഹ്യൂമൻ റൈറ്റ്സ് ഓർഗനൈസേഷന്റെ കണക്കനുസരിച്ച് , 310 മനുഷ്യാവകാശ ലംഘനങ്ങൾ ആരോപിക്കപ്പെട്ടു, 144 പേർക്ക് പരിക്കേറ്റു, 103 അറസ്റ്റുകൾ ഉണ്ടായിട്ടുണ്ട്.

Exit mobile version