എലത്തൂരില്‍ ട്രെയിൻ തീവയ്പ് നടത്തിയത് ഷാരൂഖ് സെയ്ഫി തന്നെയെന്ന് ദൃക്സാക്ഷികൾ. ഇന്നലെ പൊലീസ് ക്യാമ്പിൽ നടന്ന തിരിച്ചറിയൽ പരേഡിലാണ് സംഭവത്തിന് ദൃക്സാക്ഷികളായവർ ഷാരൂഖിനെ തിരിച്ചറിഞ്ഞത്. കേസിലെ സാക്ഷികളെ ഉൾപ്പെടെ കോഴിക്കോട് പൊലീസ് ക്യാമ്പിലെത്തിച്ചായിരുന്നു തിരിച്ചറിയൽ പരേഡ്. എഡിജിപി എം ആർ അജിത് കുമാറിന്റെയും ഐജി നീരജ് കുമാർ ഗുപ്തയുടെയും നേതൃത്വത്തിലായിരുന്നു തിരിച്ചറിയൽ പരേഡ്. കേസിലെ സാക്ഷികളിൽ നിന്ന് പ്രത്യേക അന്വേഷണ സംഘം മൊഴി രേഖപ്പെടുത്തിയിരുന്നു. അതിനിടെ, ഷാരൂഖ് സെയ്ഫിക്ക് കോയമ്പത്തൂർ കാർ സ്ഫോടനവുമായി ബന്ധമുണ്ടോയെന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ടെന്നാണ് സൂചന. കോയമ്പത്തൂർ, മംഗലാപുരം സ്ഫോടനങ്ങൾക്കും ട്രെയിൻ ആക്രമണത്തിനും സമാനതകൾ കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് അന്വേഷണം തമിഴ്‌നാട്ടിലേക്കും നീളുന്നത്.
ഷാരൂഖ് സെയ്ഫിക്ക് ട്രെയിനിൽ ആക്രമണം നടത്താൻ പുറത്തുനിന്നുള്ളവരുടെ സഹായം ലഭിച്ചെന്ന സംശയം ബലപ്പെടുത്തുന്ന തെളിവുകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ആക്രമണ സമയത്തു ധരിച്ച വസ്ത്രമല്ല കണ്ണൂർ റെയിൽവേ സ്റ്റേഷനിലെത്തിയപ്പോൾ പ്രതി ധരിച്ചിരുന്നതെന്നു തെളിയിക്കുന്ന സിസിടിവി ദൃശ്യമാണ് അന്വേഷണ സംഘത്തിനു ലഭിച്ചത്. ആക്രമണത്തിനു പിന്നാലെ ബാഗ് റെയിൽവേ ട്രാക്കിൽ നഷ്ടപ്പെട്ടിട്ടും പ്രതിക്ക് എവിടെ നിന്നാണ് മറ്റൊരു വസ്ത്രം ലഭിച്ചതെന്നു വ്യക്തമല്ല. ആക്രമണം നടത്തുമ്പോൾ ഇയാൾ ധരിച്ചത് ചുവന്ന ഷർട്ടായിരുന്നുവെന്ന് ദൃക്സാക്ഷികൾ അന്വേഷണ സംഘത്തോട് വ്യക്തമാക്കിയിരുന്നു. എന്നാൽ കണ്ണൂരിൽ വന്നിറങ്ങുമ്പോൾ ഇയാൾ മെറൂൺ നിറത്തിലുള്ള ടി ഷർട്ടും നീല ജീൻസുമാണ് ധരിച്ചിരുന്നത്. ട്രെയിനിനകത്ത് വെച്ച് ഇയാൾ സ്വമേധയാ വസ്ത്രം മാറിയോ അതോ ആരെങ്കിലും കൊടുത്തതാണോ എന്ന് അറിയാനാണ് അന്വേഷണ സംഘം ശ്രമിക്കുന്നത്. ട്രെയിനിനുള്ളിലും പ്രതിക്ക് സഹായം ലഭിച്ചിട്ടുണ്ടെന്നാണ് സംശയിക്കുന്നത്. ട്രെയിനിൽ ആക്രമണം നടത്തിയ ശേഷം രക്ഷപ്പെടാൻ പ്രതിയെ സഹായിച്ചത് ആരെന്നു കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.
പ്രതി ഷാരൂഖ് സെയ്ഫിക്കായി കഴിഞ്ഞ ദിവസം ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നു. ലീഗൽ എയ്ഡ് ഡിഫൻസ് കൗൺസലിലെ ചീഫ് ഡിഫൻസ് കൗൺസിൽ അഡ്വ. പീതാംബരനാണ് മൂന്നാം ക്ലാസ് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെ ജാമ്യാപേക്ഷ സമർപ്പിച്ചിരിക്കുന്നത്. ജാമ്യാപേക്ഷ ഈ മാസം 18 ന് പരിഗണിക്കാനായി മാറ്റി. പൊലീസ് കസ്റ്റഡിയിലുള്ള ഷാരൂഖുമായി തെളിവെടുപ്പ് അടക്കമുള്ള നടപടികൾ പുരോഗമിക്കുകയാണ്. കേസിൽ കൂടുതൽ തെളിവ് കണ്ടെത്താനാണ് ശ്രമം. പ്രതിക്ക് കേരളത്തിൽ ആരെങ്കിലുമായി ബന്ധമുണ്ടോയെന്നതടക്കമുള്ള കാര്യങ്ങളിൽ വിശദമായ അന്വേഷണമാണ് നടക്കുകയാണ്.
English Summary;Elathur train departure; Eyewitnesses say that it was Shahrukh who set fire to the train
You may also like this video