Site iconSite icon Janayugom Online

വയോധിക ദമ്പതികളെ കുത്തിപ്പരിക്കേൽപ്പിച്ച് സ്വർണം കവർന്നു; പ്രതി പിടിയിൽ

പന്തീരാങ്കാവ് ഒളവണ്ണയിൽ വയോധിക ദമ്പതികളെ കത്തിക്കൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച് സ്വർണമാല കവർന്ന കേസിലെ പ്രതി തിരൂരങ്ങാടി സി കെ നഗർ സ്വദേശി ചുണ്ടയിൽ വീട്ടിൽ ഹസീമുദ്ദിനെ(30) ജില്ലാ പൊലീസ് മേധാവി ടി നാരായണന്റെ നേതൃത്വത്തിലുള്ള സിറ്റി സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പും ഫറോക്ക് അസി. കമ്മീഷണർഎ എം സിദ്ധീഖിന്റെ നേതൃത്വത്തിൽ പന്തീരാങ്കാവ് ഇൻസ്പെക്ടർ ജി ബിജുകുമാറും ചേർന്ന് അറസ്റ്റ് ചെയ്തു. കഴിഞ്ഞ മാസം 27 ന് പുലർച്ചെയാണ് കേസിനാസ്പദമായ സംഭവം. 

ഒളവണ്ണ പഞ്ചായത്ത് ഓഫീസിന് സമീപം താമസിക്കുന്ന കുളങ്ങര ചന്ദ്രശേഖരൻ നായരുടെ ഭാര്യ വിജയകുമാരിയുടെ കഴുത്തിൽ അണിഞ്ഞ അഞ്ച് പവൻ തൂക്കം വരുന്ന സ്വർണ്ണമാലയാണ് കത്തി കാണിച്ച് ഇയാൾ കവർന്നത്. സംഭവം നടക്കുമ്പോൾ വീട്ടിൽ വിജയകുമാരി മാത്രമാണ് ഉണ്ടായിരുന്നത്. ബഹളം കേട്ട് ഓടിയെത്തിയ ഭർത്താവ് ചന്ദ്രശേഖരൻ നായർക്കും അക്രമത്തിൽ പരിക്കേറ്റു. തുടർന്ന് പ്രതി സ്വർണമാലയുമായി ഓടി രക്ഷപ്പെട്ടു. പന്തീരാങ്കാവ് പൊലീസും ക്രൈം സ്ക്വാഡും നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്. ബംഗളൂരുവിലേക്ക് കടന്ന പ്രതിയെ അന്വേഷിച്ച് പൊലീസ് ഇവിടെയെത്തിയെങ്കിലും ഇയാൾ ഗൾഫിലേക്ക് പോകുന്നതിനായി കേരളത്തിലേക്ക് കടന്നതായി വിവരം ലഭിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് നടക്കാവ് ഭാഗത്തുള്ള ആഡംബര ഫ്ലാറ്റിൽ വെച്ച് ഇയാളെ പിടികൂടിയത്. യാതൊരു തുമ്പും ഇല്ലാതിരുന്ന കേസിൽ മോഷണ സമയത്ത് ഈ ഭാഗങ്ങളിൽ പ്രവർത്തിച്ച ഫോൺ നമ്പറുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയിലേക്ക് എത്തിയത്. നിരവധി കേസുകളിൽ പ്രതിയാണ് പിടിയിലായ ഹസീമുദ്ദീൻ. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു

Exit mobile version