Site iconSite icon Janayugom Online

വൃദ്ധസദനത്തിൽ വയോധികയ്ക്ക് ക്രൂരമർദനം

എരൂരിലെ വൃദ്ധസദനത്തിൽ വയോധികയ്ക്ക് ക്രൂരമർദനം. ആർജെ ചാരിറ്റബിൾ ട്രസ്റ്റ് എന്ന വൃദ്ധ സദനത്തിനെതിരെയാണ്​ പരാതി. അക്രമിക്കപ്പെട്ട മഞ്ഞുമ്മൽ കുടത്തറപ്പിള്ളിൽ പരേതനായ അയ്യപ്പന്‍റെ ഭാര്യ ശാന്തയെ (71) കളമശ്ശേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ സ്ഥാപന നടത്തിപ്പുകാരി രാധക്കെതിരെ ഹിൽപാലസ് പൊലീസ്​ കേസെടുത്തു.

ഭർത്താവിന്‍റെ മരണശേഷം സഹോദരിയുടെയും മകളുടെയും സംരക്ഷണയിലായിരുന്ന ശാന്ത.
വീണതിനെത്തുടർന്ന് കാലിന് പരിക്കേറ്റ് നടക്കാൻ ബുദ്ധിമുട്ടായതോടെ ആശുപത്രിയിലെ ചികിത്സക്കുശേഷം മെച്ചപ്പെട്ട പരിചരണത്തിനായി വൃദ്ധസദനത്തിലേക്ക്​ മാറുകയായിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് രണ്ടിന് വൃദ്ധസദനത്തിലെത്തിയ ഇവർക്ക് മൂന്നാം ദിവസം മുതൽ പീഡനം നേരിടേണ്ടിവന്നു. അസഭ്യം പറയുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും കട്ടിലിൽനിന്ന് നിലത്തിട്ട് ചവിട്ടുകയും അടിക്കുകയും ചെയ്തെന്നും വാരിയെല്ലിന് പൊട്ടലുണ്ടായെന്നും പരാതിയിൽ പറയുന്നു.
ബന്ധുക്കൾ കാണാനെത്തിയാൽ ഓരോ കാരണം പറഞ്ഞ് ഒഴിവാക്കുമായിരുന്നു. ശ്വാസതടസ്സം കൂടുതലാണെന്ന് വൃദ്ധ സദനത്തിൽനിന്ന് വിളിച്ചറിയിച്ചതോടെ കൂട്ടിക്കൊണ്ടു പോകാനെത്തിയ ബന്ധുക്കൾ ആശുപത്രിയിലേക്ക്​ കൊണ്ടുപോകുംവഴിയാണ് തനിക്കുണ്ടായ ദുരനുഭവങ്ങൾ ശാന്ത വെളിപ്പെടുത്തിയത്.

അതേസമയം അവശനിലയിലായിരുന്ന ശാന്തയെ സ്ഥാപനത്തിൽനിന്ന് മാറ്റാൻ ഒന്നര മാസത്തോളമായി ബന്ധുക്കളോട് നിരവധി തവണ ആവശ്യപ്പെട്ടെങ്കിലും തയാറായില്ലെന്നും കൃത്യമായി പണം നൽകിയില്ലെന്നും ആർജെ ചാരിറ്റബിൾ ട്രസ്റ്റ് നടത്തിപ്പുകാരൻ ആകാശ് പറഞ്ഞു. മറ്റൊരു സ്ഥലം ലഭിക്കുന്നതുവരെ സ്ഥാപനത്തിൽ നിർത്താനാണ്​ ബന്ധുക്കൾ ആവശ്യപ്പെട്ടത്​. പിന്നീട് പൊലീസിൽ പരാതി നൽകിയതിനെത്തുടർന്നാണ് ശാന്തയെ മാറ്റിയതെന്നും അദ്ദേഹം പറഞ്ഞു. വയോധികയെ മർദിച്ചെന്ന പരാതി വ്യാജമാണെന്നും ആകാശ്​ അറിയിച്ചു.

Exit mobile version