Site icon Janayugom Online

എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയ്ക്ക് സസ്പെന്‍ഷന്‍

ബലാത്സംഗക്കേസില്‍ പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയ്ക്ക് സസ്പെന്‍ഷന്‍. കെപിസിസി, ഡിസിസി അംഗത്വമാണ് ആറ് മാസത്തേക്ക് സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. 

ബലാത്സംഗക്കേസിലെ പ്രതിയായ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയ്ക്കെതിരെ നേരത്തെ വധശ്രമക്കേസും ചുമത്തിയിരുന്നു. തന്നെ കൊലപ്പെടുത്താന്‍ എംഎല്‍എ ശ്രമിച്ചെന്ന് പരാതിക്കാരി മൊഴി നല്‍കിയതിനെത്തുടര്‍ന്നാണ് വധശ്രമത്തിനും കേസെടുത്തിരിക്കുന്നത്.
സെപ്റ്റംബര്‍ 14നാണ് കോവളത്ത് വച്ച് കേസിനാസ്പദമായ സംഭവം നടന്നതെന്ന് യുവതി പരാതിയില്‍ പറയുന്നുണ്ട്. കോവളം ആത്മഹത്യാ മുനമ്പില്‍ വച്ച് താഴേക്ക് തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് പരാതിക്കാരി മൊഴി നല്‍കിയിരിക്കുന്നത്. 307, 354 എ വകുപ്പുകളാണ് എംഎല്‍എക്കെതിരെ ചുമത്തിയത്. പുതിയ വകുപ്പുകള്‍ ചേര്‍ത്തുള്ള റിപ്പോര്‍ട്ട് ജില്ലാ ക്രൈം ബ്രാഞ്ച് കോടതിയില്‍ നല്‍കി.

തനിക്കെതിരെ എംഎല്‍എ അപകീര്‍ത്തികരമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുവെന്ന് പരാതിക്കാരി വ്യക്തമാക്കി. ഒളിവിലിരുന്ന് ഇതിനായി ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് പണം നല്‍കിയെന്നും അവര്‍ പറഞ്ഞു. പണം നല്‍കിയതിന്റെ തെളിവുകളുണ്ടെന്നും പരാതിക്കാരി വ്യക്തമാക്കുന്നു.
അതിനിടെ, എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെയുള്ള ആരോപണങ്ങള്‍ ശരിവയ്ക്കുന്ന നിരവധി തെളിവുകളാണ് പൊലീസിന് ലഭിച്ചത്. പരാതിക്കാരിയുടെ പേട്ടയിലെ വീട്ടില്‍ നിന്ന് എല്‍ദോസിന്റെ വസ്ത്രങ്ങള്‍ പൊലീസ് കണ്ടെത്തിയിരുന്നു. മദ്യക്കുപ്പിയും ഇതോടൊപ്പം കണ്ടെത്തി. സെപ്റ്റംബര്‍ 15ന് വീട്ടില്‍ വന്നപ്പോള്‍ എല്‍ദോസ് ഉപേക്ഷിച്ചുപോയതാണ് ഇവയെന്നാണ് അധ്യാപികയായ പരാതിക്കാരിയുടെ മൊഴി. 

Exit mobile version