Site icon Janayugom Online

മോഡിയെ തെരഞ്ഞെടുപ്പ് കമ്മിഷന് ഭയം; പരാതി നല്‍കിയിട്ടും നടപടിയോ മറുപടി ഇല്ലെന്ന് ഇഎഎസ് ശര്‍മ

പ്രധാനമന്ത്രി നരേന്ദ്രമോഡി തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം നടത്തിയെന്ന് കാണിച്ച് നല്‍കിയ പരാതിയില്‍ നടപടിയെടുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന് ഭയമാണെന്ന് മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ ഇഎഎസ് ശര്‍മ. മോഡിക്ക് തെരഞ്ഞെടുപ്പ് കമ്മിഷനോടോ പൊതുജനത്തോടോ മറുപടി പറയാന്‍ കഴിയില്ലേയെന്നും അദ്ദേഹം ചോദിച്ചു.
കഴിഞ്ഞ ആഴ്ച തമിഴ്നാട്ടില്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് മോഡി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെയാണ് 22 ന് ഇഎഎസ് ശര്‍മ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയത്.

ഹിന്ദുക്കൾ നാരീശക്തിയിലും മാതൃ ശക്തിയിലും വിശ്വസിക്കുന്നുവെന്നും ഇന്ത്യയുടെ പ്രതിപക്ഷ സംഘം ശക്തിയെ നശിപ്പിക്കുന്നതിനെക്കുറിച്ചുള്ള പ്രസ്താവനകൾ നടത്തിയെന്നും ഇത് ഹിന്ദുമതത്തിന് അപമാനമാണെന്നും ഈ പരിപാടിയിൽ മോഡി പറഞ്ഞുവെന്നാണ് ഇഎഎസ് ശര്‍മയുടെ പരാതിയില്‍ പറയുന്നത്. മാത്രമല്ല മുംബൈയിലെ ശിവാജി പാര്‍ക്കില്‍ നടന്ന ഇന്ത്യ സഖ്യയോഗ റാലിയില്‍ ഹിന്ദു മതത്തിലെ ശക്തിയെ ഇല്ലാതാക്കുമെന്ന് പറഞ്ഞതായും മോഡി പ്രസംഗത്തില്‍ ആരോപിക്കുന്നുണ്ട്.

തമിഴ്നാട്ടിലെ ദേവീക്ഷേത്രങ്ങളാണ് ഈ പ്രദേശത്തിന്റെ ശക്തി, ഹിന്ദുമതത്തില്‍ ഈ പദം മാതൃശക്തിയെന്നും നാരീ ശക്തിയെന്നും സൂചിപ്പിക്കുന്നു. ഇന്ത്യ സംഖ്യത്തിലുള്ളവര്‍ ഹിന്ദുമതത്തെ ആവര്‍ത്തിച്ച് അപമാനിക്കുകയാണ് ചെയ്യുന്നതെന്നും മോഡി പറഞ്ഞു.

മോഡിയുടെ പരാമര്‍ശങ്ങള്‍ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന്റെ നഗ്നമായ ലംഘനമാണ്. പരാതി ശരിയാണെന്ന് കണ്ടെത്തിയാല്‍ മോഡിക്കെതിരെ നടപടിയെടുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ തയ്യാറാകണമെന്നും ശര്‍മ പറഞ്ഞു. തെരഞ്ഞെടുപ്പ് സമയത്ത് രാഷ്ട്രീയ നേതാക്കൾ മതവികാരം വ്രണപ്പെടുത്തുന്നത് മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് ശര്‍മയുടെ പരാതിയില്‍ പറയുന്നു.

എന്നാല്‍ പരാതിയില്‍ മറുപടി ലഭിക്കാത്തതിനെ തുടര്‍ന്ന് ശര്‍മ വീണ്ടും തെരഞ്ഞെടുപ്പ് കമ്മിഷന് കത്ത് നല്‍കിയിരിക്കുകയാണ്. പരാതിയില്‍ എന്തെങ്കിലും നടപടിയെടുത്തോ, എടുക്കാതിരിക്കുന്നതിന് എന്തെങ്കിലും വ്യക്തിപരമായ കാരണമുണ്ടോ തുടങ്ങിയ ചോദ്യങ്ങളുന്നയിച്ചാണ് ഇഎഎസ് ശര്‍മ വീണ്ടും തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചിരിക്കുന്നത്.

Eng­lish Sum­ma­ry: Elec­tion Com­mis­sion Afraid to Act on My MCC Com­plaint Against Modi; E A S Sarma
You may also like this video

 

Exit mobile version