Site icon Janayugom Online

മോഡിയുടെ വിദ്വേഷ പ്രസംഗത്തില്‍ കണ്ണടച്ച് തെരഞ്ഞെടുപ്പ് കമ്മിഷന്‍

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വിദ്വേഷ പ്രസ്താവനയില്‍ നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മിഷന്‍. താരപ്രചാരകർ നാവ് നിയന്ത്രിക്കണമെന്ന് കോൺഗ്രസിനും ബിജെപിക്കും തെരഞ്ഞെടുപ്പ് കമ്മിഷന്‍ പേരിന് നിർദേശം നല്‍കി. നരേന്ദ്ര മോഡി, രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ അടക്കമുള്ളവരുടെ പ്രസംഗങ്ങൾക്കെതിരെ ലഭിച്ച പരാതിയിലാണ് നടപടി. 

പെരുമാറ്റത്തിൽ മാന്യത പാലിക്കാൻ താരപ്രചാരകർക്ക് കഴിയണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ പറഞ്ഞു. ഇതിനാവശ്യമായ നിർദേശങ്ങൾ താരപ്രചാരകർക്ക് നൽകണം. സമൂഹത്തെ ഭിന്നിപ്പിക്കുന്ന പരാമർശങ്ങൾ ഉണ്ടാകാൻ പാടില്ല. പ്രസംഗങ്ങളിൽ ജാഗ്രത പുലർത്താനുതകുന്ന നിർദേശങ്ങൾ നൽകാൻ പാർട്ടി അധ്യക്ഷൻമാർ ശ്രദ്ധിക്കണമെന്ന് കമ്മിഷൻ വ്യക്തമാക്കി.

പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കും എതിരായ വിദ്വേഷ പ്രസംഗ പരാതിയിൽ നേരത്തേ തെരഞ്ഞെടുപ്പ് കമ്മിഷൻ വിശദീകരണം തേടിയിരുന്നു. മുസ്ലിം വിരുദ്ധ പരാമർശങ്ങൾ നടത്തി വിവാദമായതിന് പുറമെ ഇന്ത്യ മുന്നണി അധികാരത്തില്‍ വന്നാല്‍ കോണ്‍ഗ്രസ് രാമക്ഷേത്രത്തിലേക്ക് ബുള്‍ഡോസര്‍ ഓടിക്കുമെന്ന് മോഡി പറഞ്ഞതും വിവാദമായിരുന്നു.
2019 തെരഞ്ഞെടുപ്പിലും മോഡി നടത്തിയ പെരുമാറ്റചട്ട ലംഘനങ്ങള്‍ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ കണ്ണടച്ചിരുന്നു. അന്ന് പരാതികളില്‍ മോഡിക്ക് ക്ലീന്‍ചിറ്റ് നല്‍കിയെങ്കിലും തെരഞ്ഞെടുപ്പ് കമ്മിഷണര്‍മാരിലൊരാളായ അശോക് ലവാസ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. 

Eng­lish Summary:Election Com­mis­sion turned a blind eye to Mod­i’s hate speech
You may also like this video

Exit mobile version