Site icon Janayugom Online

തെരഞ്ഞെടുപ്പ് പൊതുയോഗ അനുമതി: മൂന്ന് ദിവസത്തിനുള്ളില്‍ തീര്‍പ്പാക്കണമെന്ന് സുപ്രീംകോടതി ഇടക്കാല ഉത്തരവ്

ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായി നടക്കുന്ന പൊതുയോഗങ്ങള്‍ക്ക് അനുമതി തേടിയുള്ള അപേക്ഷകള്‍ ജില്ലാ മജിസ്ട്രേറ്റ് മൂന്ന് ദിവസത്തിനുള്ളില്‍ തീര്‍പ്പാക്കണമെന്ന് സുപ്രീം കോടതി. ആക്ടിവിസ്റ്റുകളായ അരുണ റോയിയും നിഖില്‍ ഡെയും സമര്‍പ്പിച്ച പൊതുതാല്പര്യ ഹര്‍ജിയിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. 

കഴിഞ്ഞ ആറുമാസമായി ക്രിമിനല്‍ പ്രൊസിജ്യര്‍ നിയമത്തിലെ സെക്ഷന്‍ 144 ഉപയോഗിച്ച് ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലയളവ് മുഴുവന്‍ പൊതുയോഗങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണെന്ന് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ കോടതിയെ അറിയിച്ചു. സമാധാനാന്തരീക്ഷം തകരുമെന്ന് കാണിച്ച് വ്യക്തമായ കാരണങ്ങളില്ലാതെ അനുമതി നിഷേധിക്കുകയാണ് ബന്ധപ്പെട്ട ഭരണകൂടം ചെയ്യുന്നതെന്നും ജസ്റ്റിസുമാരായ ബി ആര്‍ ഗവായ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചിനെ അറിയിച്ചു. 

ജനാധിപത്യ അവകാശങ്ങള്‍ ശരിയായ രീതിയില്‍ വിനിയോഗിക്കുന്നതിനുള്ള ബോധവല്‍ക്കരണം നടത്തുന്നതിന്റെ ഭാഗമായി ജനാധിപത്യയാത്ര സംഘടിപ്പിക്കാന്‍ അനുമതി അപേക്ഷ നല്‍കിയെങ്കിലും തീരുമാനം ഇതുവരെ അറിയിച്ചിട്ടില്ലെന്ന് ഹര്‍ജിക്കാര്‍ അറിയിച്ചു. ഇതുസംബന്ധിച്ച് മാര്‍ച്ച് 16ന് ബാര്‍മറിലെ ജില്ലാ മജിസ്ട്രേറ്റ് പുറപ്പെടുവിച്ച ഉത്തരവും പ്രശാന്ത് ഭൂഷണ്‍ കോടതിയെ കേള്‍പ്പിച്ചു. പൊതുതെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചതോടെ തെരഞ്ഞെടുപ്പുകള്‍ സ്വതന്ത്രവും സമാധാനപരവും അച്ചടക്കപരമായും നടത്തേണ്ടതുണ്ട്, എന്നാണ് വിധിയില്‍ പറയുന്നത്. ബന്ധപ്പെട്ട വരണാധികാരികളുടെ അനുമതിയില്ലാതെ പൊതുകൂടിച്ചേരലുകളോ യോഗങ്ങളോ സംഘടിപ്പിക്കാന്‍ വ്യക്തികള്‍ക്ക് അനുമതിയില്ലെന്നും വിവാഹങ്ങളും മരണാനന്തര ചടങ്ങുകള്‍ക്കും ഇത് ബാധകമല്ലെന്നും ഉത്തരവില്‍ പറയുന്നു. തുടര്‍ന്നാണ് ഇത്തരം അപേക്ഷകളില്‍ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമാര്‍ 48 മണിക്കൂറിനുള്ളില്‍ തീര്‍പ്പ് കല്പിക്കണമെന്ന് സുപ്രീം കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. 

Eng­lish Sum­ma­ry: Elec­tion Gen­er­al Meet­ing Per­mis­sion: Supreme Court inter­im order to decide with­in three days
You may also like this video

Exit mobile version