Site icon Janayugom Online

ഉപതെരഞ്ഞെടുപ്പില്‍ നേര്‍ക്കുനേര്‍ പോരാടാന്‍ താക്കറെ-ഷിന്‍ഡെ വിഭാഗങ്ങള്‍

മഹാരാഷ്ട്രയില്‍ നേരിട്ടുള്ള ആദ്യമത്സരത്തിനൊരുങ്ങി താക്കറെ- ഷിന്‍ഡെ പക്ഷം. ശിവസേനയുടെ പിളര്‍പ്പിനു ശേഷം ഏകനാഥ് ഷിന്‍ഡെ, ഉദ്ധവ് താക്കറെ പക്ഷങ്ങള്‍ നേരിടുന്ന ആദ്യത്തെ തെരഞ്ഞെടുപ്പാണ് അടുത്തമാസം മൂന്നിന് നടക്കുക.
ശിവസേന എംഎല്‍എ രമേശ് ലട്കെ അന്തരിച്ചതിനെ തുടര്‍ന്ന് അന്ധേരി ( ഈസ്റ്റ്) യില്‍ ഒഴിവുവന്ന നിയമസഭാ സീറ്റിലേക്കാണ് നവംബറില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
തെരഞ്ഞെടുപ്പില്‍ ശിവസേനയുടെ ചിഹ്നമായ അമ്പും വില്ലിനുംവേണ്ടി ഇരുവിഭാഗങ്ങളുടെയും തര്‍ക്കം തുടരുകയാണ്. ‘യഥാർത്ഥ’ ശിവസേനയും തെരഞ്ഞെടുപ്പ് ചിഹ്നവും നിശ്ചയിക്കുന്നതിനുള്ള ഹർജികൾ ഇപ്പോൾ തെരഞ്ഞെടുപ്പ് കമ്മിഷന്റെ പരിഗണനയിലാണ്.
ഇന്നലെയാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്. നവംബര്‍ ആറിനാണ് വോട്ടെണ്ണല്‍.
തുടര്‍ച്ചയായ രണ്ടു വര്‍ഷം എംഎല്‍എ ആയിരുന്ന ലട്കെ ഇക്കഴിഞ്ഞ മേയിലാണ് മരിച്ചത്.
മുന്‍ മുംബൈ നഗരസഭാ കൗണ്‍സിലര്‍ മുര്‍ജി പട്ടേലാണ് ഭരണകക്ഷിയായ ബിജെപി- ഷിന്‍ഡെ പക്ഷത്തിന്റെ സ്ഥാനാര്‍ത്ഥി. ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന അന്തരിച്ച ലട്‌കെയുടെ ഭാര്യ റുതുജ ലട്‌കെയെ സ്ഥാനാർത്ഥിയാക്കിയേക്കുമെന്നാണ് സൂചന.
തെരഞ്ഞെടുപ്പില്‍ ഉദ്ധവ് താക്കറെയെ പിന്തുണയ്ക്കുമെന്ന് കഴിഞ്ഞ ദിവസം എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ പറഞ്ഞിരുന്നു.
മുംബൈ സബർബൻ ജില്ലയിൽ സ്ഥിതി ചെയ്യുന്ന 26 മണ്ഡലങ്ങളിൽ ഒന്നാണ് അന്ധേരി ഈസ്റ്റ് അസംബ്ലി മണ്ഡലം. മുംബൈ നോർത്ത് വെസ്റ്റ് ലോക്‌സഭാ മണ്ഡലത്തിന്റെ ഭാഗമാണിത്.

Eng­lish summary;election udhav thackarey , shindey

you may also like this video:

Exit mobile version