Site icon Janayugom Online

വൈദ്യുതി ഭേദഗതി ബില്‍ പാര്‍ലമെന്ററി സമിതിക്ക്

പ്രതിപക്ഷ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ച വൈദ്യുതി ഭേദഗതി ബില്‍ സര്‍ക്കാര്‍ പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ പരിഗണനയ്ക്കു വിട്ടു. പാര്‍ലമെന്റിന്റെ ഇരു സഭകളും നാലു ദിവസം മുന്നേ സഭാ നടപടികള്‍ അവസാനിപ്പിച്ച് അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു.
വൈദ്യുതി വിതരണ മേഖലയില്‍ സ്വകാര്യ കമ്പനികള്‍ക്ക് സമ്പൂര്‍ണ നിയന്ത്രണത്തിന് അവസരമൊരുക്കുന്ന വൈദ്യുത ഭേദഗതി ബില്‍ 2022 കേന്ദ്ര ഊര്‍ജമന്ത്രി ആര്‍ കെ സിങ്ങാണ് ലോക്‌സഭയില്‍ അവതരിപ്പിച്ചത്. ബില്ലവതരണത്തെ, ഇടത്, കോണ്‍ഗ്രസ്, തൃണമൂല്‍, ഡിഎംകെ പാര്‍ട്ടികള്‍ എതിര്‍ത്തു. ബില്ല് അവതരണത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ സഭയില്‍ നിന്നും ഇറങ്ങിപ്പോയി. തുടര്‍ന്ന് ബില്‍ ബന്ധപ്പെട്ട പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിടാന്‍ മന്ത്രി ശുപാര്‍ശ ചെയ്യുകയും സ്പീക്കര്‍ ഓം ബിര്‍ള ഇതിന് അംഗീകാരം നല്‍കുകയും ചെയ്തു.
രാജ്യത്തെ വൈദ്യുതി മേഖലയില്‍ വിവേചന രഹിതമായ സ്വകാര്യവല്ക്കരണമാണ് സര്‍ക്കാര്‍ ബില്ലിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്ന് പ്രതിപക്ഷം സഭയില്‍ പറഞ്ഞു. ഭരണഘടന സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന അധികാരങ്ങളെ ഇല്ലാതാക്കുന്നതാണ് ബില്‍. കര്‍ഷകര്‍ക്ക് നല്‍കി വരുന്ന സബ്‌സിഡികള്‍ നിയമം നടപ്പായാല്‍ ഇല്ലാതാകും. നഷ്ടം ജനങ്ങള്‍ക്കും ലാഭം സ്വകാര്യ കമ്പനികള്‍ക്കും എന്ന നിലയിലാണ് ബില്ലിലെ വ്യവസ്ഥകളെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.
രാവിലെ ചേര്‍ന്ന ലോക്‌സഭ സ്വാതന്ത്ര്യ സമര സേനാനികള്‍ക്ക് ആദരം അര്‍പ്പിച്ചു. ഉച്ചകഴിഞ്ഞ് സമ്മേളിച്ച സഭ ജൈവ ഇന്ധന ഉപയോഗം കുറയ്ക്കാന്‍ ലക്ഷ്യമിടുന്ന എനര്‍ജി കണ്‍സര്‍വേഷന്‍ ഭേദഗതി ബില്‍ 2022 ശബ്ദവോട്ടോടെ പാസാക്കി. പ്രതിപക്ഷം കൊണ്ടു വന്ന ഭേദഗതികള്‍ ശബ്ദ വോട്ടിനിട്ട് തള്ളി. തുടര്‍ന്ന് ന്യൂഡല്‍ഹി ഇന്റര്‍ നാഷണല്‍ ആര്‍ബിട്രേഷന്‍ സെന്ററിന്റെ പേര് ഇന്ത്യാ ഇന്റര്‍ നാഷണല്‍ ആര്‍ബിട്രേഷന്‍ സെന്റര്‍ എന്ന ഭേദഗതി ബില്ലും പാസാക്കി.
രാജ്യസഭയില്‍ ചെയര്‍മാന്റെ യാത്രയയപ്പു ചര്‍ച്ചയ്ക്കും അതിനുള്ള മറുപടികള്‍ക്കും ശേഷം കേന്ദ്ര സര്‍വ്വകലാശാല ഭേദഗതി ബില്‍ സഭ ചര്‍ച്ച ചെയ്ത് പാസാക്കി. 

Eng­lish Sum­ma­ry: Elec­tric­i­ty Amend­ment Bill to Par­lia­men­tary Committee

You may like this video also

Exit mobile version