Site icon Janayugom Online

കോടതികളിലെ ഇ‑ഫയലിങ്: അഭിഭാഷകരും ഗുമസ്തരും ആശങ്കപ്പെടേണ്ടെന്ന്

ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ സമയവും ചെലവും ലാഭിച്ച് കേസ് ഫയലിങ് സാധ്യമാക്കുന്നതിനാണ്  സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ രാജ്യത്ത് ഇ‑ഫയലിങ് നടപ്പാക്കിവരുന്നത്. 2020 മുതല്‍ ഹൈക്കോടതിയിലും ജില്ലാ കോടതികളില്‍ 2022 മുതലും ഇ‑ഫയലിങ് നടപ്പാക്കിയിട്ടുണ്ട്. ഇതില്‍ അഭിഭാഷക, ഗുമസ്ത സമൂഹം ആശങ്കപ്പെടേണ്ട സാഹചര്യം നിലവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയില്‍ കടകംപള്ളി സുരേന്ദ്രന്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

കോടതി ചെലവുകള്‍ കുറയ്ക്കുവാനും രേഖകള്‍ ഡിജിറ്റലായി സംരക്ഷിക്കുവാനും കഴിയുന്ന ഈ സംവിധാനം പൊതുജനങ്ങള്‍ക്ക് ഏറെ സഹായകരമാണ്. ഹൈക്കോടതിയില്‍ ഉള്‍പ്പെടെ വിവിധ കോടതികളില്‍ ഇ‑സേവാ കേന്ദ്രങ്ങളും ഹെല്‍പ്പ് ഡെസ്‌ക്കുകളും ഇതിനായി ഏര്‍പ്പെടുത്തിയിട്ടുണ്ട്. അഭിഭാഷകര്‍, വക്കീല്‍ ഗുമസ്തര്‍ തുടങ്ങിയവര്‍ക്ക് തുടര്‍ച്ചയായ പരിശീലനം നല്‍കിയാണ് ഇ‑ഫയലിംഗ് നടത്തിവരുന്നത്.

Elec­tron­ic Fil­ing Rules for Courts (Ker­ala) 2021 റൂള്‍ 10 പ്രകാരം ഇളവ് ഹര്‍ജികള്‍, മാറ്റിവയ്ക്കല്‍ ഹര്‍ജികള്‍, ജാമ്യാപേക്ഷകള്‍, പകര്‍പ്പ്/കോടതി രേഖകള്‍ക്കുള്ള അപേക്ഷകള്‍, സാക്ഷിപ്പടി ഡെപ്പോസിറ്റ് മെമ്മോ, പ്രോസസ് മെമ്മോ, ചെക്ക് അപേക്ഷകള്‍ തുടങ്ങിയവ കോടതി അനുമതിക്ക് വിധേയമായി ഇ‑ഫയലിംഗില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

അതോടൊപ്പം ഓഗസ്റ്റ് അഞ്ചു മുതല്‍ ഇളവ് ഹര്‍ജികള്‍, കുറ്റസമ്മതം നടത്തുന്ന കേസുകളിലെ വക്കാലത്ത് മെമ്മോറാണ്ടം, ക്രിമിനല്‍ കോടതികളിലെ മുന്‍കൂര്‍ ഹര്‍ജികള്‍/മാറ്റിവയ്ക്കല്‍ അപേക്ഷകള്‍, വാറണ്ട് തിരിച്ചുവിളിക്കല്‍ ഹര്‍ജികള്‍, ജാമ്യക്കാരുടെ പട്ടിക, ജാമ്യത്തിനുവേണ്ടിയുള്ള ഗ്യാരണ്ടറുടെ സത്യവാങ്മൂലം, രേഖകളുടെ പട്ടിക, സമന്‍സ്/അറിയിപ്പ് ഫോമുകള്‍, സാക്ഷ്യപ്പടി ഡെപ്പോസിറ്റ് മെമ്മോകള്‍, പരിശോധനാ അപേക്ഷകള്‍, പ്രോസസ്സ് മെമ്മോകള്‍ തുടങ്ങിയവ ഇ‑ഫയലിങ്  നിര്‍ബന്ധമല്ലാത്തവയോ ഓപ്ഷണലോ ആക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ അഭിഭാഷക ഗുമസ്ത സമൂഹത്തിന് ആശങ്കപ്പെടേണ്ട സാഹചര്യം നിലവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Eng­lish Sam­mury: Elec­tron­ic Fil­ing Rules for Courts; Chief Min­is­ter Pinarayi Vijayan’s Reply to Kadakampil­li Suren­dran MLA in Niyamasabha

Exit mobile version