Site icon Janayugom Online

വ്യാജ അക്കൗണ്ടുകളുടെ കണക്കില്‍ തെളിവ് വേണം; ട്വിറ്ററുമായി വിലപേശലിന് ഇലോണ്‍ മസ്‍ക്

ട്വിറ്ററിന്റെ ഏറ്റെടുക്കലില്‍ അനിശ്ചിതത്വം തുടരുന്നു. ഉപഭോക്താക്കളിലെ അഞ്ച് ശതമാനം വ്യാജ അക്കൗണ്ടുകളാണെന്ന കണക്കുകള്‍ സംബന്ധിച്ച് വ്യക്തത വരുത്തുന്നതുവരെ 44 ബില്യണ്‍ ഡോളറിന്റെ ഇടപാട് മുന്നോട്ട് പോകില്ലെന്ന് ഇലോണ്‍ മസ്‍ക് വ്യക്തമാക്കി.

വ്യാജ,സ്പാം അക്കൗണ്ടുകളുടെ എണ്ണം കമ്പനി പരസ്യമായി വെളിപ്പെടുത്തിയതിനേക്കാള്‍ കൂടുതലുണ്ടെന്നാണ് മസ്‍കിന്റെ വിമര്‍ശനം. ഇക്കാര്യം ചൂണ്ടിക്കാട്ടി മസ്‍ക് വിലപേശലിന് തയാറെടുക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ട്വിറ്റര്‍ ഏറ്റെടുക്കുന്നതിനുള്ള നിരക്ക് കുറക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് മസ്‌ക് സൂചന നല്‍കിയിട്ടുണ്ട്.

ട്വിറ്ററിന്റെ ആകെ അക്കൗണ്ടുകളില്‍ 20 ശതമാനമെങ്കിലും വ്യാജ അക്കൗണ്ടുകളാണെന്ന് മസ്‍ക് പറയുന്നത്. സ്പാം അക്കൗണ്ടുകളുടെ എണ്ണം ട്വിറ്റര്‍ പറയുന്നതിനേക്കാള്‍ നാലിരട്ടിയെങ്കിലും ഉണ്ടാകുമെന്നാണ് മസ്‌കിന്റെ വാദം. എന്നാല്‍ സ്‍പാം അക്കൗണ്ടുകളുടെ എണ്ണം അഞ്ച് ശതമാനത്തില്‍ താഴെയാണെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ട്വിറ്റര്‍ സിഇഒ പരാഗ് അഗര്‍വാള്‍.

വിവരങ്ങളുടെയും വസ്തുതകളുടേയും അടിസ്ഥാനത്തിലാണ് കണക്കുകള്‍ പുറത്തുവിട്ടതെന്നും പരാഗ് പ്രതികരിച്ചു. മസ്‌കിന്റെ 44 ബില്യൺ ഡോളറിന്റെ കരാർ, അംഗീകരിച്ച വിലയിലും വ്യവസ്ഥകളിലും പൂർത്തിയാക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും ട്വിറ്റര്‍ അറിയിച്ചു. ഈ സംഭവവികാസങ്ങള്‍ക്കിടെ ഓഹരി വിപണിയില്‍ ട്വിറ്ററിന്റെ ഷെയര്‍ 8.2 ശതമാനം ഇടിഞ്ഞു.

Eng­lish summary;Elon Musk to nego­ti­ate with Twitter

You may also like this video;

Exit mobile version