Site iconSite icon Janayugom Online

എംപോക്സ് ആഗോളവ്യാപകമായി പടര്‍ന്നുപിടിച്ചേക്കാം: ലാന്‍സെറ്റ്

എംപോക്സ് ആഗോളവ്യാപകമായി പടര്‍ന്നുപിടിച്ചേക്കുമെന്ന് ലാന്‍സെറ്റ് മുന്നറിയിപ്പ്. ഉയര്‍ന്ന തീവ്രതയും വ്യാപനശേഷിയുമുള്ള ക്ലേഡ് 2 ജനിതക വകഭേദത്തിന്റെ വരവോടെയാണ് എംപോക്സ് ആഗോള പൊതുആരോഗ്യത്തിന് വെല്ലുവിളിയായത്. ആഫ്രിക്കൻ രാജ്യമായ കോംഗോയിലും സമീപരാഷ്ട്രങ്ങളിലും വൈറസ് രോഗമായ എംപോക്സ്‌ വ്യാപകമായി പടരുന്ന സാഹചര്യത്തിൽ ലോകാരോഗ്യസംഘടന ആ­ഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ആഫ്രിക്കയിൽമാത്രം 17,000 രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. അഞ്ഞൂറോളം പേര്‍ രോഗം ബാധിച്ച് മരിച്ചു. 

കഴിഞ്ഞവർഷം ഈ സമയത്തെ അപേക്ഷിച്ച് ഏകദേശം 160 ശതമാനത്തിലധികമാണ് രോഗവ്യാപനം. ഏറ്റവും ഒടുവിൽ സ്വീഡനിലും പാകിസ്ഥാനിലും രോഗബാധ സ്ഥിരീകരിച്ചിരുന്നു. 2022–23 കാലത്ത് ആഫ്രിക്കയിലും യൂറോപ്പിലും അമേരിക്കയിലും എംപോക്സ്‌ വ്യാപകമായപ്പോഴും ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ആഫ്രിക്കയിലെ മറ്റു രാജ്യങ്ങളിലേക്കും വൻകരയ്ക്കു പുറത്തേക്കും വൈറസ് പടരാനുള്ള ഉയർന്ന സാധ്യത കണക്കിലെടുത്താണ് ലോകാരോഗ്യ സംഘടന ഏറ്റവും വലിയ ജാഗ്രതാ നിർദേശവും മുന്നറിയിപ്പും നൽകിയിരിക്കുന്നത്‌.

മൃഗങ്ങളിൽനിന്ന്‌ മനുഷ്യരിലേക്ക് പകരുന്ന ജന്തുജന്യരോഗമാണ് എംപോക്സ്‌. ഡബിൾ സ്‌ട്രാൻഡഡ് ഡിഎൻഎ വൈറസായ മങ്കിപോക്സ് വൈറസാണ് എംപോക്സ്‌ രോഗത്തിന് കാരണമാകുന്നത്. വസൂരി രോഗകാരിയായ വേരിയോള, കൗപോക്സ്, വാക്സീനിയ തുടങ്ങിയ വൈറസുകൾ ഉൾപ്പെടുന്ന പോക്സ്‌ വൈറിഡേ കുടുംബത്തിലെ ഓർത്തോപോക്സ് ആണിത്‌. വൈറസ് ജനുസിൽപ്പെട്ട ക്ലേഡ് 1, ക്ലേഡ് 2 എന്നീ രണ്ടു ജനിതക വകഭേദങ്ങൾ എംപോക്‌സ്‌ വൈറസിന്റേതായി തിരിച്ചറിഞ്ഞിട്ടുണ്ട്.
വാക്സിന്‍ അപര്യാപ്തത, പരിശോധനാ സംവിധാനത്തിലുള്ള കുറവ് തുടങ്ങിയവയെല്ലാം രോഗപ്രതിരോധത്തിന് വെല്ലുവിളിയുയര്‍ത്തുന്നതായി ലാന്‍സെറ്റ് ചൂണ്ടിക്കാണിക്കുന്നു. 

Exit mobile version