Site iconSite icon Janayugom Online

വാഗ്ദാനം പാലിച്ചില്ല ; സുരേഷ് ഗോപിക്കെതിരെ പരാതിയുമായി എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത കുടുംബം

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത കുടുംബത്തിന് സഹായപ്രഖ്യാപനം നടത്തിയ മുന്‍ എംപിയും ബിജെപി നേതാവുമായി സുരേഷ് ഗോപിക്കെതിരെ പരാതി. മകന്‍ മരിച്ചതിന് പിന്നാലെ സുരേഷ് ഗോപി സഹായ പ്രഖ്യാപനം നടത്തി വഞ്ചിച്ചെന്നാണ് ബദിയഡുക്ക പെര്‍ള ഷേണിയിലെ വാസുദേവ നായ്ക് പരാതി ഉന്നയിച്ചിരിക്കുന്നത്. 2017ല്‍ കര്‍ഷകനായ വാസുദേവ നായ്കിന്റെ മകൻ ശ്രേയസ് (17) എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതനായി മരണപ്പെട്ടിരുന്നു.

ഇതുസംബന്ധിച്ച് വന്ന വാര്‍ത്ത കണ്ട് സുരേഷ്‌ഗോപി ബന്ധപ്പെടുകയും ചികിത്സയ്ക്കും മറ്റുമായി ചെലവായ കടബാധ്യത ഏറ്റെടുക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നതായി വാസുദേവ നായ്ക് പറയുന്നു. എന്നാല്‍ പലതവണ സുരേഷ്‌ ഗോപിയെ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നുവെങ്കിലും സാധിക്കാതെ വന്നപ്പോള്‍ ബിജെപി കാസര്‍കോട് ജില്ലാ പ്രസിഡന്റ് രവീശതന്ത്രി കുണ്ടാറിനെ സമീപിച്ചതിനെ തുടര്‍ന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെ കാണാന്‍ അവസരമുണ്ടാക്കിയിരുന്നു.

എന്നാല്‍ സുരേന്ദ്രനും കൈമലര്‍ത്തുകയാണെന്നാണ് വാസുദേവ നായ്ക് ആരോപിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ സുരേഷ് ഗോപിയെ കണ്ട് സങ്കടം ബോധിപ്പിക്കാന്‍ അദ്ദേഹത്തിന്റെ കൊല്ലത്തെ തറവാട് വീട്ടില്‍ പോയെങ്കിലും സുരേഷ് ഗോപിയുടെ സഹോദരന്‍ അവഹേളിച്ച് ഇറക്കിവിട്ടതായും പരാതിയിലുണ്ട്. ഇതിന് ശേഷം തിരുവനന്തപുരത്തെ സുരേഷ്‌ ഗോപിയുടെ വീട്ടില്‍പോയിരുന്നുവെങ്കിലും അദ്ദേഹം ഷൂട്ടിങ്ങിലാണെന്ന് പറഞ്ഞതിനാല്‍ തിരിച്ചുപോകേണ്ടിവന്നു.

4.80 ലക്ഷം രൂപയായിരുന്നു അന്ന് കടബാധ്യതയുണ്ടായിരുന്നത്. ഇപ്പോള്‍ പത്തുലക്ഷം രൂപയോളമായി. ബാങ്ക് ജപ്തി ഭീഷണി തുടര്‍ന്ന് സുരേഷ്‌ ഗോപിയും സഹായിക്കുമെന്ന് വ്യക്തമാക്കിയതോടെ ബിജെപിയുടെ നേതൃത്വത്തിലുള്ള സഹകരണ സൊസൈറ്റിയില്‍ നിന്നും കാല്‍ ലക്ഷം രൂപയെടുത്തതിന്റെ പണം അടയ്ക്കാന്‍ നോട്ടീസ് ലഭിച്ചിരുന്നു. എന്നാല്‍ ഇതിനെ ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിച്ചതോടെ കോടതി ഉത്തരവ് പ്രകാരം കടം എഴുതിത്തള്ളുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സുരേഷ്‌ ഗോപിയെ എങ്ങനെ തന്റെ കാര്യം അറിയിക്കാന്‍ കഴിയുമെന്നത് ഇപ്പോഴും ചോദ്യചിഹ്നമായി മുന്നിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ബിജെപി സംസ്ഥാന പ്രസിഡന്റിനെ കാണാന്‍ വാസുദേവ നായ്കിന് താന്‍ കത്ത് നല്‍കിയിരുന്നതായും എന്നാല്‍ സുരേഷ്‌ ഗോപി സഹായം വാഗ്ദാനം ചെയ്തിരുന്നോ എന്നകാര്യം അറിയില്ലെന്നുമാണ് ബിജെപി ജില്ലാ പ്രസിഡന്റ് രവീശ തന്ത്രി കുണ്ടാര്‍ പറയുന്നത്.

Eng­lish Sum­ma­ry: Endo­sul­fan affect­ed fam­i­ly filed a com­plaint against Suresh Gopi
You may also like this video

YouTube video player
Exit mobile version