കേരള പ്ലാൻ്റേഷൻ കോർപറേഷന്റെ (പിസികെ) വിവിധ എസ്റ്റേറ്റ് ഗോഡൗണുകളിൽ സൂക്ഷിച്ചിരുന്ന എൻഡോസൾഫാൻ കീടനാശിനി പുതിയ ബാരലുകളിലേക്ക് മാറ്റി. എൻഡോസൾഫാൻ നിർവീര്യമാക്കൽ നടപടിയുടെ ഭാഗമായാണ് ഇത് ചെയ്തത്. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ (സിപിസിബി) നേതൃത്വത്തിലുള്ള വിദഗ്ധ സംഘം കാസർകോട് എത്തിയാണ് നടപടികൾ പൂർത്തിയാക്കിയത്. കേന്ദ്ര മലിനീകരണ നിയന്ത്രണബോര്‍ഡ് റീജിയണല്‍ ഡയറക്ടര്‍ ചന്ദ്രബാബു, പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ ഗ്രൂപ്പ് മാനേജര്‍ സജീവന്‍, സംസ്ഥാന മലിനീകരണ നിയന്ത്രണബോര്‍ഡ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പെരിയയിലും രാജപുരത്തും സുരക്ഷാമുന്‍കരുതലുകളോടെ മാരക കീടനാശിനി വീപ്പകളിലേക്ക് മാറ്റിയത്. തിങ്കളാഴ്ച പെരിയ ഗോഡൗണില്‍ നിന്നും ചൊവ്വാഴ്ച രാജപുരം ഗോഡൗണില്‍ നിന്നും കീടിനാശിനി വീപ്പകളിലേക്ക് മാറ്റി. മാറ്റിയ ബാരലുകൾ സീൽ വച്ച് സൂക്ഷിച്ചിട്ടുണ്ടെന്നും ഉത്തരവ് ലഭിച്ചാൽ ഇവിടെ നിന്ന് മാറ്റുമെന്നും ചന്ദ്രബാബു പറഞ്ഞു. ദേശീയ ഹരിത ട്രിബ്യൂണലിന്റെ ഉത്തരവ് പ്രകാരമാണ് നിർവീര്യമാക്കൽ നടപടികൾ നടക്കുന്നത്.
ജില്ലയിൽ ദ്രാവകരൂപത്തിൽ 1105 ലിറ്റർ എൻഡോസൾഫാനാണ് ഉള്ളത്. പെരിയയില്‍ 700 ലിറ്ററും രാജപുരത്ത് 450 ലിറ്ററും ചീമേനിയില്‍ കട്ടപിടിച്ച 10 കിലോ എന്‍ഡോസള്‍ഫാനുമാണ് പിസികെ എസ്റ്റേറ്റുകളിലെ ഗോഡൗണുകളിലായാണ് ഇത് സൂക്ഷിച്ചിരുന്നത്. ഇതെല്ലാം പുതിയ വീപ്പകളിലേക്ക് മാറ്റി. ഇനി ഇവ ജില്ലക്ക് പുറത്തേക്ക് കൊണ്ടുപോയി നിർവീര്യമാക്കും. അടുത്ത മാസം ദേശീയ ഹരിത ട്രിബ്യൂണലിന്റെ സിറ്റിങ്ങിൽ സിപിസിബി റിപ്പോർട്ട് നൽകും. പാലക്കാട് മണ്ണാര്‍ക്കാട് എസ്റ്റേറ്റിലെ 304 ലിറ്റര്‍ എന്‍ഡോസള്‍ഫാന്‍ കഴിഞ്ഞ ദിവസം മാറ്റിയിരുന്നു. 100 ലിറ്റര്‍ വീതം ശേഷിയുള്ള ബാരലിലേക്കാണ് മാറ്റിയത്. നിര്‍വീര്യമാക്കുന്നതിനുള്ള ചെലവ് പിസികെയും സംസ്ഥാന സര്‍ക്കാരുമാണ് വഹിക്കേണ്ടത്. കരാറെടുക്കുന്ന കമ്പനികള്‍ അവരുടെ കേന്ദ്രങ്ങളിലെത്തിച്ചാണ് എന്‍ഡോസള്‍ഫാന്‍ നിര്‍വീര്യമാക്കുക. മിഞ്ചിപ്പദവിലെ പിസികെ എസ്റ്റേറ്റിലുള്ള കിണറ്റില്‍ എന്‍ഡോസള്‍ഫാന്‍ കുഴിച്ചുമൂടിയത് കര്‍ണ്ണാടകയിലെ അതിര്‍ത്തി പ്രദേശങ്ങളില്‍ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുന്നുവെന്ന് ചൂണ്ടിക്കാട്ടി ഉഡുപ്പിയിലെ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഡോ. രവീന്ദ്രനാഥ് ഷാന്‍ഭോഗ് നല്‍കിയ പരാതിയെ തുടര്‍ന്നാണ് കേന്ദ്രമലിനീകരണ നിയന്ത്രണബോര്‍ഡ് വിഷയത്തില്‍ ഇടപെട്ടത്.
ഇനി ഇവ നിർവീര്യമാക്കാനുള്ള ടെൻഡർ ക്ഷണിക്കും. അപകടകരമായ കീടനാശിനികൾ (ഹസാർഡസ് വേസ്റ്റ്) നിർവീര്യമാക്കി മുൻപരിചയമുള്ള കമ്പനികളാണ് ഇതിൽ പങ്കെടുക്കുക. നേരത്തെ സിപിസിബി സംഘം ജില്ലയിലെത്തിയപ്പോൾ അവർക്കൊപ്പം രാജ്യത്തെ രണ്ട് പ്രമുഖ കമ്പനികളുടെ പ്രതിനിധികളും ഉണ്ടായിരുന്നു. ടെൻഡറിൽ കുറഞ്ഞ തുക ക്വോട്ട് ചെയ്യുന്നവർക്ക് കരാർ നൽകും. എൻഡോസൾഫാൻ ദുരിത ബാധിതരും സമരസമിതിയും ആവശ്യപ്പെടുന്നതു പോലെ ജില്ലയിൽ നിന്ന് എൻഡോസൾഫാൻ കൊണ്ടുപോയ ശേഷമാണ് നിർവീര്യമാക്കാൻ ഉദ്ദേശിക്കുന്നത്. ഇവ പുതിയ ബാരലുകളിലേക്ക് മാറ്റുന്നതിനൊപ്പം തന്നെ ഇതിൻ്റെ കൃത്യമായ അളവും എടുക്കും.
കശുമാവിന് ഭീഷണിയായ തേയിലക്കൊതുകിനെ തുരത്താൻ 1985 മുതൽ പിസികെ എൻഡോസൾഫാൻ ഉപയോഗിച്ചിരുന്നു. ഇത്ആ രോഗ്യ പ്രശ്നങ്ങൾക്കിടയാക്കുന്നുവെന്ന് കണ്ടെത്തിയതോടെ 2000ൽ നിരോധിച്ചു. ആ സമയത്ത് പിസികെ ഗോഡൗണുകളിൽ ബാക്കിയായതാണിവ.
പഴയ ഇരുമ്പ് വീപ്പകളിൽ സൂക്ഷിച്ചിരുന്ന എൻഡോസൾഫാൻ 2012ൽ ഹൈ ഡെൻസിറ്റി പോളിത്തീൻ ബാരലുകളിലേക്ക് മാറ്റിയിരുന്നു. ഇവ നിർവീര്യമാക്കാൻ ഡിഫൻസ് റിസർച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷന്റെയും (ഡിആർഡിഒ) കേരള കാർഷിക സർവകലാശാലയുടെയും സാങ്കേതിക സഹായത്തോടെ പിസികെ ശ്രമിച്ചെങ്കിലും ജനങ്ങളുടെയും എൻഡോസൾഫാൻ സമരസമിതിയുടെയും എതിർപ്പ് കാരണം സാധിച്ചില്ല. ഏറ്റവും ഒടുവിൽ ഓപ്പറേഷൻ ‘ബ്ലോസം സ്പ്രിങ്’ എന്ന പേരിൽ 2021 ഒക്ടോബറിൽ ജില്ലാഭരണകൂടം നിർവീര്യമാക്കാൻ നടപടി തുടങ്ങിയെങ്കിലും എതിർപ്പുയർന്നു. ഇതോടെ അനിശ്ചിതത്വത്തിലായ നിർവീര്യമാക്കൽ നടപടികൾക്കു ജീവൻ വച്ചത് കഴിഞ്ഞ ജനുവരി മാസത്തിൽ എൻജിടിയുടെ ഇടപെടലിനെ തുടർന്നാണ്.

