Site iconSite icon Janayugom Online

വനവിഭവങ്ങളുടെ രുചിക്കൂട്ടുമായി ‘ഏങ്കളെ കഫേ’

പൂർണമായും ആദിവാസി വിഭാഗത്തിന് കീഴിൽ പ്രവർത്തിക്കുന്ന വനവിഭവങ്ങൾ വില്പന നടത്തുന്ന ‘ഏങ്കളെ കഫേ’ യ്ക്ക് നിലമ്പൂരിൽ തുടക്കമായി. രാജ്യത്ത് തന്നെ ആദിവാസികൾക്ക് പൂർണ നിയന്ത്രണമുള്ള കമ്പനിക്ക് കീഴിൽ ഇങ്ങനെയൊരു സംരംഭം ആദ്യമാണ്.
ജൈവികമായ ഉല്പന്നങ്ങൾ ഒട്ടും സ്വാഭാവികത ചോരാതെ ഉപഭോക്താവിലേക്ക് എത്തുന്നുവെന്നതാണ് നിലമ്പൂർ തേക്ക് മ്യൂസിയത്തിന് മുന്നിലാരംഭിച്ച കഫേയുടെ പ്രത്യേകത. ആദിവാസി വിഭാഗങ്ങള്‍ വനങ്ങളിൽ നിന്ന് ശേഖരിക്കുന്ന കിഴങ്ങുകൾ, പഴങ്ങൾ തുടങ്ങിയവ മൂല്യവർധിത ഉല്പന്നങ്ങളാക്കി വിപണനം ചെയ്യുകയാണ് ലക്ഷ്യമിടുന്നത്. വിവിധയിനം ചിപ്സുകൾ, ശർക്കര ഉപ്പേരി, കപ്പപ്പുഴുക്ക്, കാട്ടുകിഴങ്ങുകൾ പുഴുങ്ങിയതും കാന്താരി ചമ്മന്തിക്കൂട്ടും, തേൻ ഉല്പന്നങ്ങൾ, ജാപ്പി തുടങ്ങിയവ പാചകം ചെയ്തു വില്പന നടത്തും. 

നബാഡ് ധനസഹായത്തോടെ ജൻ ശിക്ഷൺ സൻസ്ഥാനു കീഴിൽ രൂപീകരിച്ച ഗോത്രാമൃത് ഫാർമർ പ്രൊഡ്യൂസർ കമ്പനിയുടെ കീഴിലാണ് കഫേ പ്രവർത്തിക്കുന്നത്. രാവിലെ 10 മുതൽ വെകുന്നേരം എഴുമണിവരെയാണ് പ്രവര്‍ത്തിക്കുക. ആദിവാസി വിഭാഗത്തിന് മാത്രം പ്രാതിനിധ്യമുള്ള ഈ കമ്പനി രാജ്യത്തിന് മാതൃകയാണെന്ന് നബാഡ് ചീഫ് ജനറൽ മാനേജർ ബൈജു എൻ കുറുപ്പ് ഉദ്ഘാടനവേദിയില്‍ പറഞ്ഞു. കാട്ടുകിഴങ്ങുകൾ വേവിച്ചത് കാന്താരി ചമ്മന്തി കൂട്ടി കഴിച്ചുകൊണ്ടാണ് ചടങ്ങിന് തുടക്കമായത്. ജെഎസ്എസ് ചെയർമാൻ പി വി അബ്ദുൾ വഹാബ് എംപി അധ്യക്ഷത വഹിച്ചു. 

Eng­lish Sum­ma­ry: ‘Engaele Cafe’ with for­est prod­ucts tast­ing menu

You may also like this video

Exit mobile version