Site icon Janayugom Online

സമ്പുഷ്ടീകരിച്ച അരി ദോഷകരം; മുന്നറിയിപ്പ് കേന്ദ്രം അവഗണിച്ചു

2024 ഇന്ത്യയില്‍ അനീമിയ അഥവാ വിളര്‍ച്ച നിര്‍മ്മാര്‍ജനം ലക്ഷ്യമിട്ട് നടപ്പിലാക്കിയ സമ്പുഷ്ടീകരിച്ച അരി (ഫോര്‍ട്ടിഫൈഡ് റൈസ്) വിതരണം ആരോഗ്യരംഗത്ത് ഗുരുതരമായ ഭവിഷ്യത്ത് സൃഷ്ടിക്കുമെന്ന് പഠന റിപ്പോര്‍ട്ട്. കുട്ടികളിലാവും ഇത് കൂടുതല്‍ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുകയെന്നും റിപ്പോര്‍ട്ടില്‍ വിശദമാക്കുന്നു. ധനകാര്യ മന്ത്രാലയം അടക്കമുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ അരിവിതരണം ശാസ്ത്രീയമല്ലെന്ന് ആവര്‍ത്തിച്ച് ബോധ്യപ്പെടുത്തിയിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോഡി പദ്ധതിയുമായി മുന്നോട്ട് പോകുകയായിരുന്നു. അരിവിതരണം ആരംഭിക്കുന്നതിന് മുമ്പ് ആവശ്യമായ പഠനം നടത്തുകയോ, പൈലറ്റ് പ്രോജക്ട് നടപ്പിലാക്കുകയോ ചെയ്തില്ല. കുട്ടികളിലെ പോഷകാഹാരക്കുറവ് പരിഹരിക്കാന്‍ തക്കവണ്ണം ഗുണമേന്മ ഫോര്‍ട്ടിഫൈഡ് അരിയില്‍ ഇല്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 

ഫോര്‍‍ട്ടിഫൈഡ് അരി മനുഷ്യന്റെ ആരോഗ്യത്തില്‍ വരുത്തുന്ന മാറ്റങ്ങള്‍ പഠനവിധേയമാക്കാതെയുള്ള നടപടി ഭാവിയില്‍ ഗുരുതരമായ പ്രത്യാഘാതം സൃഷ്ടിക്കും. രാജ്യത്തെ ആരോഗ്യ ഗവേഷണ സ്ഥാപനങ്ങള്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും അതൊന്നും ചെവിക്കൊള്ളാന്‍ മോഡി സര്‍ക്കാര്‍ കൂട്ടാക്കിയില്ല. രാജ്യത്തെ 80 കോടി ജനങ്ങള്‍ക്കാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം അനുസരിച്ച് ഫോര്‍ട്ടിഫൈഡ് അരി വിതരണം ചെയ്യുന്നത്. വിവിധ സംസ്ഥാനങ്ങളിലേക്ക് ക്ഷേമപ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിതരണം ചെയ്യാന്‍ 137.74 ലക്ഷം ടണ്‍ ഫോര്‍ട്ടിഫൈഡ് അരി ഇതിനകം നല്‍കിക്കഴിഞ്ഞു. ഫോര്‍ട്ടിഫൈഡ് അരിക്ക് പകരം ആവശ്യത്തിനു ഭക്ഷണം ന്യായമായ വിലയ്ക്ക് ജനങ്ങള്‍ക്ക് എത്തിക്കുകയാണ് വിളര്‍ച്ച തടയാന്‍ ബദല്‍ മാര്‍ഗമായി ആരോഗ്യവിദഗ്ധര്‍ പറയുന്നത്. 

വിളര്‍ച്ച തടയാന്‍ പര്യാപ്തമായ വിലകുറഞ്ഞ ധാന്യം എന്ന നിലയിലാണ് സമ്പുഷ്ടീകരിച്ച അരി ആദ്യം പരീക്ഷിച്ചത്. എന്നാല്‍ പരീക്ഷണഫലം വരുന്നതിന് മുമ്പ് തന്നെ പദ്ധതി ആരംഭിച്ചത് കേന്ദ്ര സര്‍ക്കാരിന്റെ പിടിപ്പുകേടിന്റെ ഉത്തമ ഉദാഹരണമായി വിദഗ്ധര്‍ വിലയിരുത്തുന്നു. രാജ്യത്തെ 15 സംസ്ഥാനങ്ങളില്‍ ഇപ്പോഴും പദ്ധതി പരീക്ഷണഘട്ടത്തിലാണ്. സംഭരിക്കുന്ന അരി ഉണക്കി യന്ത്രങ്ങളിലൂടെ കൃത്രിമമായി നിര്‍മ്മിച്ച കെര്‍ണല്‍ മിശ്രിതം ചേര്‍ത്ത് നിര്‍മ്മിക്കുന്നതാണ് ഫോര്‍ട്ടിഫൈഡ് അരി. 

Eng­lish Summary;Enriched rice is harm­ful; The warn­ing cen­ter was ignored
You may also like this video

Exit mobile version