Site iconSite icon Janayugom Online

ജഡായുപ്പാറ പക്ഷിശില്പ സമുച്ചയത്തില്‍ പ്രവേശനം നിഷേധിക്കപ്പെട്ടു: അധ്യാപക സംഘത്തിന് നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

കൊല്ലം ചടയമംഗലത്തെ വിനോദ സഞ്ചാര കേന്ദ്രമായ ജഡായുപ്പാറ പക്ഷിശില്പ സമുച്ചയം സന്ദർശിച്ച അഞ്ചംഗ അദ്ധ്യാപക സംഘത്തിന് 52,775 രൂപ നഷ്ടപരിഹാരം നൽകാൻ കണ്ണൂർ ഉപഭോക്തൃ തർക്ക പരിഹാര ഫോറം ഉത്തരവിട്ടു.അധ്യാപകരായ കെ.പത്മനാഭൻ, വി വി നാരായണൻ, വി വി രവി,കെ വിനോദ് കുമാർ,കെ മനോഹരൻ എന്നിവരടങ്ങിയ സംഘം 2023 സെപ്തമ്പർ ഒന്നിനാണ് കണ്ണൂർ നെരുവമ്പ്രത്തുനിന്നും കാറിൽ കൊല്ലം ജില്ലയിലെ പക്ഷിശില്പവും ശില്പത്തിനകത്തെ തീയറ്ററും മ്യൂസിയവും കാണാൻ പുറപ്പെട്ടത്. 

ടിക്കറ്റെടുത്ത് ബസ് സ്റ്റേഷനിൽ നിന്നും റോപ്പ് വേ മാർഗ്ഗം ജഡായുപാറക്കു മുകളിൽ ഏറെ പ്രതീക്ഷയോടെ എത്തിയ അധ്യപക സംഘം ഉൾപ്പടെയുള്ള സന്ദർശകർക്ക് ‘അകത്ത് പ്രവേശനമില്ല’എന്ന ബോർഡാണ് കാണേണ്ടി വന്നത്. വഞ്ചനാപരമായ ഇത്തരം നടപടികൾക്കെതിരെ അധികൃതരോടു പരാതിപ്പെട്ടപ്പോൾ അവഹേളിച്ചുവിട്ടു എന്നായിരുന്നു ഹർജി . ഉഷാ ബ്രിക്കോ ലിമിറ്റഡ്, ജഡായുപ്പാറ ടൂറിസം പ്രൊജക്ട് എന്നീ സ്ഥാപന ഉടമകളാണ് പ്രതികൾ. ജഡായുപ്പാറക്കു മുകളിലെത്തിച്ച്, സന്ദർശകർക്ക് അർഹമായ സേവനം നൽകാത്ത സ്ഥാപന ഉടമകളുടെ നിലപാട് ഗുരുതരമായ വീഴ്ചയായി കണ്ടുകൊണ്ടാണ് 25,000 രൂപാവീതം രണ്ടു കക്ഷികളും, ടിക്കറ്റ് തുകയായ 2775 രൂപ രണ്ടു കക്ഷികൾ കൂട്ടായുംആകെ 52,775 രൂപ ഒരുമാസത്തിനകം നൽകാൻ ഉത്തരവിട്ടത്. ഇതിൽ മുടക്കം വരുത്തുന്നപക്ഷം മാസംതോറും പ്രസ്തുത തുകയുടെ 9% പലിശ കൂടി നൽകേണ്ടതാണെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. തളിപ്പറമ്പ് ബാറിലെ പ്രമുഖ അഭിഭാഷകൻ ഹരീന്ദ്രൻ ടി വി ഹർജിക്കാർക്കുവേണ്ടി ഹാജരായി.

Exit mobile version