Site iconSite icon Janayugom Online

എപ്സ്റ്റീന്‍ ബന്ധം: ലോക സാമ്പത്തിക ഫോറം സിഇഒ രാജിവച്ചു

ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധമുണ്ടെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്തുവന്നതിന് പിന്നാലെ ലോക സാമ്പത്തിക ഫോറം സിഇഒ ബോര്‍ഗി ബ്രെന്‍ഡി രാജിവച്ചു. ഇരുവരും മൂന്ന് തവണ കൂടിക്കാഴ്ച നടത്തിയെന്നും മെയില്‍, ടെക്സ്റ്റ് മെസേജുകള്‍ വഴി നിരന്തരം ആശയ വിനിമയം നടത്തിയിരുന്നുവെന്നും യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. എട്ടര വര്‍ഷത്തെ സേവനം മികച്ച അംഗീകാരമായി കരുതുന്നുവെന്ന് അദ്ദേഹം പറഞ്ഞു. എപ്സ്റ്റീന്‍ ഫയല്‍സുകളെക്കുറിച്ച് അദ്ദേഹം പരാമര്‍ശിക്കാന്‍ തയ്യാറായില്ല. 

നേരത്തെ നോര്‍വെ സര്‍ക്കാരിന്റെ പല ഉന്നത പദവികളും അദ്ദേഹം വഹിച്ചിട്ടുണ്ട്. ബ്രെന്‍ഡിയും എപ്സ്റ്റീനും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് ലോക സാമ്പത്തിക ഫോറം സഹമേധാവിമാരായ ആന്‍ഡ്രി ഹോഫ്മാന്‍, ലാരി ഫിങ്ക് എന്നിവര്‍ പറഞ്ഞു. ഈ മാസം ആദ്യം സംഭവത്തില്‍ ലോക സാമ്പത്തിക ഫോറം സ്വതന്ത്ര അന്വേഷണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സിഇഒ രാജി പ്രഖ്യാപിച്ചിരിക്കുന്നത്. 

Exit mobile version