Site iconSite icon Janayugom Online

എപ്സ്റ്റീൻ വിവാദം: ലോർഡ് മാൻഡേൽസൺ അറസ്റ്റിൽ; ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തെന്ന് കണ്ടെത്തൽ

ബ്രിട്ടീഷ് രാഷ്ട്രീയത്തെ പിടിച്ചുലച്ച എപ്സ്റ്റീൻ ഫയൽ വിവാദത്തിൽ മുൻ ലേബർ പാർട്ടി നേതാവും മുൻ യുകെ അംബാസഡറുമായ ലോർഡ് മാൻഡേൽസണ്‍ അറസ്റ്റില്‍. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതിനാണ് ഇദ്ദേഹത്തെ ഇന്നലെ നോർത്ത് ലണ്ടനിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഗോർഡൻ ബ്രൗൺ മന്ത്രിസഭയിൽ ബിസിനസ് സെക്രട്ടറിയായിരിക്കെ അതീവ രഹസ്യസ്വഭാവമുള്ള രേഖകൾ ജെഫ്രി എപ്സ്റ്റീന് ചോർത്തി നൽകിയെന്ന ഗുരുതരമായ വെളിപ്പെടുത്തലുകൾ പുറത്തുവന്നതിന് പിന്നാലെയാണ് നടപടി.

ബിസിനസ് സെക്രട്ടറിയായിരുന്ന 2009ൽ പ്രധാനമന്ത്രി മാത്രം കാണേണ്ട ഡൗണിംഗ് സ്ട്രീറ്റിലെ ഔദ്യോഗിക രേഖകൾ മാൻഡേൽസൺ എപ്സ്റ്റീന് കൈമാറിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതിനു പുറമെ, 2003–2004 കാലഘട്ടത്തിൽ മൂന്ന് ഘട്ടങ്ങളിലായി ഏകദേശം 75,000 പൗണ്ട് (ഏകദേശം 80 ലക്ഷത്തോളം രൂപ) ഇദ്ദേഹം എപ്സ്റ്റീനിൽ നിന്ന് കൈപ്പറ്റിയതായും കണ്ടെത്തിയിട്ടുണ്ട്. മാൻഡേൽസണും ഒരു സ്ത്രീയും അപകീർത്തികരമായ സാഹചര്യത്തിൽ നിൽക്കുന്ന ചിത്രങ്ങളും എപ്സ്റ്റീൻ ഫയലുകളുടെ ഭാഗമായി പുറത്തുവന്നിരുന്നു.

വിവാദങ്ങൾ കടുത്തതോടെ മാൻഡേൽസൺ രാജിവെക്കുന്നതിന് മുൻപേ തന്നെ ലേബർ പാർട്ടി അദ്ദേഹത്തെ പുറത്താക്കിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ലണ്ടൻ പൊലീസ് ഇദ്ദേഹത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. എപ്സ്റ്റീനുമായുള്ള ബന്ധത്തിന്റെ പേരിൽ ബ്രിട്ടനിലെ ഉന്നതരായ വ്യക്തികൾ ഓരോരുത്തരായി നിയമനടപടി നേരിടുന്നത് രാജ്യത്ത് വലിയ രാഷ്ട്രീയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.

Exit mobile version