Site iconSite icon Janayugom Online

ബോംബിങ്ങിനിടയിലും ​പതറിയില്ല; ഇറാനിയൻ അവതാരക സഹർ ഇമാമിക്ക് വെനിസ്വേലൻ മാധ്യമ പുരസ്കാരം

ഇസ്‍ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ ബ്രോഡ്കാസ്റ്റിങ് ന്യൂസ് സ്റ്റുഡിയോക്കു നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിനിടയിലും സധൈര്യം ജോലിയിൽ തുടർന്ന ഇറാനിയൻ വാർത്താ അവതാരക സഹർ ഇമാമിക്ക് 2025ലെ വെനിസ്വേലൻ സൈമൺ ബൊളിവർ ദേശീയ മാധ്യമ പുരസ്കാരം. വെനിസ്വേലൻ തലസ്ഥാനമായ കാരക്കാസിൽ ശനിയാഴ്ച നടന്ന ദേശീയ പത്രപ്രവർത്തക ദിന ചടങ്ങിൽ ഇമാമിക്കും കൊല്ലപ്പെട്ട സഹപ്രവർത്തകർക്കും വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മദുറോ അഭിമാനകരമായ പുരസ്‌കാരം സമ്മാനിച്ചത്. ആക്രമണ സമയത്ത് കെട്ടിടത്തിനുള്ളിൽ ഉണ്ടായിരുന്ന മാധ്യമ പ്രവർത്തകരുടെ ധൈര്യത്തെയും പ്രൊഫഷണലിസത്തെയും അദ്ദേഹം ഏറെ പ്രശംസിച്ചു.

‘ഇറാൻ ജനത വീരോചിതമായി ചെറുത്തുനിൽക്കുന്ന ഈ ഘട്ടത്തിൽ സത്യം വെളിപ്പെടുത്തിയ ധീരമായ പ്രവർത്തനത്തിന് ഇറാനിയൻ വനിത സഹർ ഇമാനിയുടെയും അവരുടെ സഹപ്രവർത്തകരായ നിമ രജബ്ബൂറിന്റെയും മസൂമെ അസിമിയുടെയും ധൈര്യത്തെ അംഗീകരിക്കാനുള്ള മാനവികതയുടെ ഏകകണ്ഠമായ വികാരമാണ് ഈ പുരസ്കാരം പ്രതിനിധാനം ചെയ്യുന്നതെന്ന് മദൂറോ പറഞ്ഞു.

ഇമാമിയുടെയും ആക്രമണത്തിൽ രക്തസാക്ഷികളായവരുടെ കുടുംബങ്ങളുടെയും പേരിൽ വെനിസ്വേലയിലെ ഇറാൻ അംബാസഡർ അലി ചെഗിനി പ്രത്യേക പുരസ്കാരം ഏറ്റുവാങ്ങി. ജൂൺ 16ന്, തത്സമയ വാർത്താ സംപ്രേഷണം നടക്കുന്നതിനിടെ ഇസ്രായേൽ ഭരണകൂടം ​ഐആർഐബിയുടെ വാർത്താ വിഭാഗം സ്ഥിതി ചെയ്യുന്ന കേന്ദ്ര കെട്ടിടം ആക്രമിച്ചു. ഭീകരാക്രമണത്തെ അപലപിച്ചുകൊണ്ട് ഐആർഐബിയുടെ വാർത്താ ഡയറക്ടറും രാഷ്ട്രീയകാര്യ ഡെപ്യൂട്ടിയുമായ ഹസ്സൻ അബെദിനി സംപ്രേഷണം ചെയ്യുന്നതിനു മുമ്പ് സംപ്രേഷണം അൽപ്പനേരം തടസ്സപ്പെട്ടു.

Exit mobile version