Site icon Janayugom Online

ഓരോ തുള്ളി മദ്യവും കാന്‍സറിന് കാരണം: ആദ്യ ഉപഭോഗം മുതല്‍ അപകട സാധ്യത

മദ്യത്തിന്റെ ഒരോ തുള്ളിയും കാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുന്നതായി ലോകാരോഗ്യ സംഘടന. മദ്യത്തിന്റെ ആദ്യ ഉപഭോഗം മുതല്‍ കാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുന്നുണ്ടെന്നും ദ ലാന്‍സെറ്റ് പബ്ലിക് ഹെല്‍ത്തില്‍ പ്രസിദ്ധീകരിച്ച ലോകാരോഗ്യസംഘടനയുടെ പ്രസ്താവനയില്‍ പറയുന്നു.
മദ്യം ഏതെങ്കിലും ഒരു അളവില്‍ കഴിക്കുന്നത് സുരക്ഷിതമാണെന്ന് പറയാന്‍ കഴിയില്ല. ചെറിയ അളവിലുള്ള ഉപഭോഗം പോലും വിവിധ തരത്തിലുള്ള കാന്‍സറിന് കാരണമാകുമെന്ന് ലോകാരോഗ്യസംഘടനയുടെ സാംക്രമികേതര രോഗങ്ങളുടെ ആക്ടിങ് യൂണിറ്റ് മേധാവിയായ ഡോ. കരീന ബോര്‍ഗസ് പറഞ്ഞു. മദ്യപാനം കുറവുള്ളവരില്‍ രോഗസാധ്യത കുറവായിരിക്കും. ഉപഭോഗം വര്‍ധിക്കുന്തോറും കാന്‍സര്‍ ബാധിക്കാനുള്ള സാധ്യതയും വര്‍ധിക്കുന്നു. അല്ലാതെ ചെറിയ അളവിലുള്ള ഉപഭോഗം കാന്‍സറിന് കാരണമാകില്ലെന്ന് പറയാന്‍ കഴിയില്ലെന്നാണ് വിവിധ പഠനങ്ങളിലൂടെ കണ്ടെത്താന്‍ കഴിഞ്ഞതെന്നും അവര്‍ പറഞ്ഞു. 

ആല്‍ക്കഹോളും കാന്‍സറും തമ്മില്‍ നേരിട്ട് ബന്ധമുണ്ടെന്നാണ് അടുത്തിടെ നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്. വൈന്‍, ബിയര്‍ തുടങ്ങിയ ആല്‍ക്കഹോളിക് ഉല്പന്നങ്ങള്‍ പോലും ഏഴ് തരത്തിലുള്ള കാന്‍സറിന് കാരണമാകുമെന്നാണ് പഠനം വ്യക്തമാക്കുന്നത്. ആല്‍ക്കഹോളിന്റെ ഉപയോഗം വായിലും തൊണ്ടയിലുമുള്ള കാന്‍സര്‍, സ്തനാര്‍ബുദം, കുടല്‍, കരള്‍, അന്നനാളം എന്നിവയിലെ കാന്‍സറിനും കാരണമാകും. യുഎസിലെ നാഷണല്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ വില്യം എംപി ക്ലെയിന്റെ നേതൃത്വത്തിലാണ് പഠനം നടത്തിയത്. വൈന്‍ കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്നാണ് പലരുടെയും ധാരണ. എന്നാല്‍ ഇത് തെറ്റാണെന്നും ഗവേഷണത്തിലെ കണ്ടെത്തലുകള്‍ വ്യക്തമാക്കുന്നു.
കോവിഡ് മഹാമാരിക്കിടെ മദ്യപരുടെ എണ്ണം വര്‍ധിച്ചത് വരും കാലങ്ങളില്‍ കാന്‍സര്‍ ബാധിതര്‍ കൂടുന്നതിന് കാരണമായേക്കുമെന്നും കണ്ടെത്തിയിട്ടുണ്ട്. 

ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ആളുകളാണ് ഓരോ വര്‍ഷവും കാന്‍സര്‍ ബാധിതരായി മരിക്കുന്നത്. 2020ല്‍ മാത്രം പത്ത് ലക്ഷത്തിലധികം പേര്‍ക്ക് ഇത്തരത്തില്‍ ജീവന്‍ നഷ്ടമായി. സ്തനം, ശ്വാസകോശം, മലാശയം, പ്രോസ്ട്രേറ്റ് കാന്‍സറുകളാണ് ഏറ്റവും കൂടുതലാളുകളുടെ ജീവഹാനിക്ക് കാരണമാകുന്നത്. ഓരോ വര്‍ഷവും നാല് ലക്ഷത്തിലധികം കുട്ടികള്‍ കാന്‍സര്‍ ബാധിതരാകുന്നുണ്ട്. 

Eng­lish Sum­ma­ry: Every drop of alco­hol caus­es can­cer: risk from first consumption

You may also like this video

Exit mobile version