Site iconSite icon Janayugom Online

ഇവിഎമ്മില്‍ അട്ടിമറിയെന്ന് സംശയം; അംഗീകരിക്കില്ലെന്ന് കോണ്‍ഗ്രസ്

ഹരിയാനയിലെ തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ ഇവിഎം അട്ടിമറി ആരോപണം ഉന്നയിച്ച് കോണ്‍ഗ്രസ്. തെരഞ്ഞെടുപ്പ് ഫലം ഞെട്ടിപ്പിക്കുന്നതാണെന്നും അംഗീകരിക്കില്ലെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. വിജയം ഇവിഎം ഉപയോഗിച്ച് അട്ടിമറിച്ചെന്നും തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കുമെന്നും നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഹരിയാന ഫലങ്ങൾ തീർത്തും അപ്രതീക്ഷിതവും ആശ്ചര്യകരവും യാഥാർത്ഥ്യത്തിന് നിരക്കാത്തതുമാണ്. സുതാര്യവും ജനാധിപത്യപരവുമായ പ്രക്രിയകളുടെ പരാജയമാണ് ഫലമെന്നും ജയറാം രമേശ് പറഞ്ഞു.

വോട്ടെണ്ണൽ പ്രക്രിയ, ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുടെ (ഇവിഎം) പ്രവർത്തനം എന്നിവയെക്കുറിച്ച് കുറഞ്ഞത് മൂന്ന് ജില്ലകളിൽ നിന്നെങ്കിലും ഗുരുതരമായ പരാതികൾ ലഭിച്ചിട്ടുണ്ട്. വിവരങ്ങൾ ശേഖരിച്ചുകൊണ്ടിരിക്കുകയാണെന്നും വിഷയം തെരഞ്ഞെടുപ്പ് കമ്മിഷനിൽ അവതരിപ്പിക്കുമെന്നും ജയറാം രമേശ് പറഞ്ഞു.

ഹരിയാന തെരഞ്ഞെടുപ്പ് ഫലം പുതുക്കുന്നത് മന്ദഗതിയിലാണെന്ന് പരാതിപ്പെട്ട് കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയിരുന്നു. രാവിലെ ഒമ്പതിനും പതിനൊന്നിനും ഇടയിൽ തെരഞ്ഞെടുപ്പ് കമ്മിഷൻ വെബ്സൈറ്റിൽ ലീഡ് നില അപ്ഡേറ്റ് ചെയ്യുന്ന കാര്യത്തിൽ വിശദീകരണമില്ലാത്ത വൈകിക്കൽ ഉണ്ടായെന്നാണ് ആരോപണം. രാവിലെ എട്ടിന് വോട്ടെണ്ണൽ ആരംഭിച്ച് മൂന്ന് മണിക്കൂർ പിന്നിടുമ്പോൾ ബിജെപി 38.7 ശതമാനം കോൺഗ്രസിന് 40.5 ശതമാനം എന്നിങ്ങനെ ആയിരുന്നു വോട്ട് നില. എന്നാല്‍ പിന്നീട് കോൺഗ്രസ് 39.05 ശതമാനമായും ബിജെപി 39.89 ശതമാനമായും വോട്ട് ശതമാനം മാറി. ബിജെപി അമ്പരപ്പിക്കുന്ന തിരിച്ചുവരവ് നടത്തുകയും ചെയ്തു.

എന്നാൽ കോൺഗ്രസിന്റെ ആരോപണങ്ങൾ നിരസിച്ച തെരഞ്ഞെടുപ്പ് കമ്മിഷൻ, എല്ലാ മണ്ഡലങ്ങളിലെയും കണക്കുകള്‍ ഓരോ അഞ്ച് മിനിറ്റിലും പുതുക്കുന്നുണ്ടെന്ന് അറിയിച്ചിരുന്നു. നിരുത്തരവാദപരവും അടിസ്ഥാനരഹിതവും സ്ഥിരീകരിക്കാത്തതുമായ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാനുള്ള ശ്രമത്തെ തള്ളിക്കളയുകയാണെന്നും തെരഞ്ഞെടുപ്പ് കമ്മിഷൻ പറഞ്ഞു.

Exit mobile version