അനധികൃത ഇരുമ്പയിര് ഖനനത്തിലൂടെ ഖജനാവിന് 884.13 കോടി രൂപയുടെ നഷ്ട്ടമുണ്ടാക്കിയ കേസിൽ ബിജെപി നേതാവും കര്‍ണാടക മുന്‍ മന്ത്രിയുമായ ജി ജനാര്‍ദ്ധൻ റെഡ്ഡിക്ക് ഏഴുവര്‍ഷം തടവുശിക്ഷ വിധിച്ച് ഹൈദരാബാദിലെ പ്രത്യേക സിബിഐ കോടതി. പതിനാലു വര്‍ഷത്തോളം നീണ്ട വിചാരണയ്ക്കൊടുവിലാണ് ജനാര്‍ദ്ധൻ റെഡ്ഡിയെയും ബന്ധു ബി വി ശ്രീനിവാസ റെഡ്ഡി, പിഎ മെഹ്‍ഫാസ് അലി ഖാന്‍, ആന്ധ്ര മുന്‍ ഖനനവകുപ്പ് ഡയറക്ടര്‍ വി ഡി രാജഗോപാൽ എന്നിവരെയും ശിക്ഷിച്ചത്.
പതിനായിരം രൂപവീതം പിഴയും അടയ്ക്കണം. ആന്ധ്ര ഖനനമന്ത്രിയായിരുന്ന സബിത ഇന്ദ്ര റെഡ്ഡിയടക്കമുള്ളവരെ വെറുതെവിട്ടു. ശിക്ഷിക്കപ്പെട്ടതോടെ റെഡ്ഡി എംഎൽഎ സ്ഥാനത്തുനിന്ന് അയോഗ്യനാകും.ജനാര്‍ദ്ധൻ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള ഒബുലാപുരം മൈനിങ് കമ്പനി (ഒഎംസി) അവിഭക്ത ആന്ധ്രയിലെ അനന്തപുര്‍ ജില്ലയിൽ 2007നും 2009നും ഇടയിൽ നടത്തിയ അനധികൃത ഇരുമ്പയിര് ഖനനത്തിലൂടെ ഖജനാവിന് 884.13 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് കേസ്.

