Site iconSite icon Janayugom Online

എപ്സ്റ്റീൻ രേഖകളിൽ കുടുങ്ങി നോർവേ മുൻ പ്രധാനമന്ത്രി; തോർബ്ജോൺ ജാഗ്ലാൻഡിനെതിരെ അഴിമതി കുറ്റത്തിന് അന്വേഷണം ആരംഭിച്ചു

നോർവേ മുൻ പ്രധാനമന്ത്രി തോർബ്ജോൺ ജാഗ്ലാൻഡിനെതിരെ അതിതീവ്ര അഴിമതി കുറ്റത്തിന് പൊലീസ് അന്വേഷണം ആരംഭിച്ചു. അന്തരിച്ച ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായുള്ള ബന്ധത്തെത്തുടർന്നാണ് നടപടി. എപ്സ്റ്റീൻ രേഖകൾ പുറത്തുവിട്ടതിന് പിന്നാലെ ജാഗ്ലാൻഡിന് ലഭിച്ച സാമ്പത്തിക നേട്ടങ്ങളെക്കുറിച്ച് നോർവീജിയൻ സാമ്പത്തിക കുറ്റകൃത്യ വിഭാഗമായ ഒകോക്രിം അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു. നോർവേ പ്രധാനമന്ത്രി (1996–1997), നോബൽ കമ്മിറ്റി ചെയർമാൻ (2009–2015), കൗൺസിൽ ഓഫ് യൂറോപ്പ് സെക്രട്ടറി ജനറൽ (2009–2019) എന്നീ പദവികൾ വഹിച്ചിരുന്ന കാലയളവിലെ ഇടപാടുകളാണ് നിരീക്ഷണത്തിലുള്ളത്. 

അന്താരാഷ്ട്ര സംഘടനാ തലവൻ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ നിയമപരിരക്ഷ എടുത്തുമാറ്റാൻ വിദേശകാര്യ മന്ത്രാലയം കൗൺസിൽ ഓഫ് യൂറോപ്പിനോട് ആവശ്യപ്പെട്ടു. വസ്തുതകൾ പുറത്തുവരാൻ നിയമപരിരക്ഷ തടസ്സമാകരുതെന്ന് വിദേശകാര്യമന്ത്രി എസ്പെൻ ബാർത്ത് ഐഡെ പറഞ്ഞു. എപ്സ്റ്റീന്റെ ന്യൂയോർക്കിലെയും പാരീസിലെയും വസതികളിൽ ജാഗ്ലാൻഡ് സന്ദർശനം നടത്തിയിരുന്നതായും സാമ്പത്തിക സഹായം തേടിയിരുന്നതായും രേഖകൾ സൂചിപ്പിക്കുന്നു. എന്നാൽ സ്വത്തുക്കൾ വാങ്ങുന്നതിനായി ബാങ്കുകളിൽ നിന്നാണ് താൻ വായ്പയെടുത്തതെന്നാണ് ജാഗ്ലാൻഡിന്റെ വാദം. എപ്സ്റ്റീനുമായി ബന്ധം നിലനിർത്തിയത് തന്റെ ഭാഗത്തുനിന്നുണ്ടായ വലിയ പാളിച്ചയാണെന്ന് അദ്ദേഹം കഴിഞ്ഞ ദിവസം സമ്മതിച്ചിരുന്നു.

Exit mobile version