Site icon Janayugom Online

പുഞ്ചക്കൊയ്ത്തിൽ മികച്ച വിളവ്; കുട്ടനാട് ഉണർവിന്റെ പാതയില്‍

പാരിസ്ഥിതിക പ്രതിസന്ധികൾക്കിടയിലും കുട്ടനാട്ടിലെ നെൽപ്പാടങ്ങൾ ഉണർവിന്റെ പാതയിലേക്ക്. ഇക്കുറി പുഞ്ചകൊയ്ത്തിൽ മികച്ച വിളവ് ലഭിക്കുമെന്നാണ് കർഷകരുടെ പ്രതീക്ഷ. ഇതുവരെ 59,617 ടൺ നെല്ല് സംഭരിച്ചു കഴിഞ്ഞു. ഇത്തവണ 25,680 ഹെക്ടർ സ്ഥലത്താണ് പുഞ്ചകൃഷി നടത്തിയത്.

സാധാരണ പുഞ്ചകൃഷി വിളവെടുപ്പ് ആദ്യം നടക്കുന്ന തകഴി, ചമ്പക്കുളം കൃഷിഭവനുകീഴിലെ പാടശേഖരങ്ങളിൽ തന്നെയാണ് ഈ സീസണിലും കൊയ്ത്ത് നടക്കുന്നത്. ഇതോടൊപ്പം കർഷകരെ സഹായിക്കാൻ നെല്ല് സംഭരണ നടപടികളുമായി സിവിൽ സപ്ലൈസ് വിഭാഗവും ഒപ്പമുണ്ട്. പ്രളയത്തിന് ശേഷം സംഭവിച്ച പാരിസ്ഥിതിക പ്രശ്നങ്ങൾ കാരണം കുട്ടനാട്ടില്‍ മികച്ച രീതിയിൽ നെല്ല് ഉല്പാദനം നടത്താൻ കഴിഞ്ഞിരുന്നില്ല.

കഴിഞ്ഞ വർഷം ഉല്പാദനം ഗണ്യമായി ഇടിഞ്ഞത് ഭക്ഷ്യ സുരക്ഷക്ക് പോലും ഒരു ഘട്ടത്തിൽ ഭീഷണിയായി മാറിയിരുന്നു. ഇക്കൊല്ലം അതിനെ മറികടക്കാനുള്ള തയ്യാറെടുപ്പുകളാണ് കർഷകരുടെ ഭാഗത്തുനിന്നും നടത്തിവരുന്നത്. സർക്കാർ നിരോധിത പട്ടികയിൽപ്പെടുത്തിയിരിക്കുന്ന കള‑കീടനാശിനികൾ പരമാവധി ഒഴിവാക്കിയായിരുന്നു കൃഷി ചെയ്തത്.

തകഴിയിൽ മാത്രം 64 പാടശേഖരങ്ങളുണ്ട്. തകഴിയിൽ 320 ഏക്കർ വരുന്ന അയ്വേലിക്കാട് ദേവസ്വം വരമ്പിനകം പാടത്ത് 19 കൊയ്ത്ത് യന്ത്രങ്ങൾ ഉപയോഗിച്ചാണ് വിളവെടുപ്പ് പുരോഗമിക്കുന്നത്. കൊയ്ത്ത് യന്ത്രങ്ങൾ ലഭിക്കാത്ത ഒരു സാഹചര്യവും ഇല്ലെന്ന് കർഷകരും പറയുന്നു. വിളവെടുപ്പ് സുഗമമായി നടത്തുന്നതിന് കൃഷിവകുപ്പും സജ്ജീകരണങ്ങള്‍ ചെയ്തിരുന്നു. വേനൽ മഴ കൂടുതൽ ശക്തമാകുന്നതിന് മുൻപ് തന്നെ കൊയ്ത്ത് പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

ഏകദേശം നാല് ലക്ഷം മെട്രിക്ക് ടൺ നെല്ല് സംഭരിക്കാൻ കഴിയുമെന്നാണ് കർഷകരുടെ കണക്ക്കുട്ടൽ. അതേസമയം, കുട്ടനാട്ടിൽ വെള്ളപ്പൊക്കം തടയുന്നതിന് 140 കോടി രൂപയാണ് ബജറ്റിൽ സംസ്ഥാന സർക്കാർ മാറ്റി വെച്ചിരിക്കുന്നത്. കാർഷിക പുരോഗതിക്ക് ആവശ്യമായ നടപടികൾ സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നും സ്വീകരിച്ച് വരുകയാണ്. പാടശേഖരങ്ങളുടെ മടവീഴ്ച അടക്കമുള്ള പ്രശ്നങ്ങൾ ശാശ്വതമായി പരിഹരിക്കുക, ബണ്ടുകളുടെ പുനർനിർമ്മാണം ഉറപ്പ് വരുത്തുക തുടങ്ങിയ പ്രശ്നങ്ങൾ ഇനിയും നിലനിൽക്കുന്നുണ്ട്.

eng­lish sum­ma­ry; Excel­lent yield in pad­dy cultivation

you may also like this video;

Exit mobile version