Site icon Janayugom Online

നീലംപേരൂരിൽ എക്സൈസ് പരിശോധന; 18.053 ഗ്രാം എംഡിഎംഎ പിടികൂടി

എക്സൈസ് ഇന്റലിജൻസും, കുട്ടനാട് റേഞ്ച് പാർട്ടിയും നീലംപേരൂർ ഭാഗത്ത് നടത്തിയ പരിശോധനയിൽ മാരക രാസലഹരിയായ 18.053 ഗ്രാം എം ഡിഎംഎയും കഞ്ചാവും പിടികൂടി. നീലംപേരൂർ പഞ്ചായത്ത് ഒന്നാം വാർഡിൽ പുഞ്ചയിൽ വീട്ടിൽ ബിബിൻ ബേബി (26) യെ ഇതുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തു. ഇയാൾ വീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസം. ബാംഗ്ലൂർ, എറണാകുളം തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും എംഡിഎംഎ വാങ്ങിയതിനു ശേഷം കുട്ടനാട്ടിൽ എത്തിച്ച് വലിയ നിരക്കിൽ വിറ്റഴിക്കുകയായിരുന്നു.

ബിബിന്റെ കൈയ്യിൽ നിന്നും 3000 രൂപയും എക്സൈസ് കണ്ടെടുത്തു. ചെറിയ പുസ്തകത്തിൽ മയക്കുമരുന്ന് വാങ്ങിയവരുടെയും, പണം നൽകുവാൻ ഉള്ളവരുടെയും വിവരം എഴുതി സൂക്ഷിച്ചായിരുന്നു ഇയാൾ മയക്കുമരുന്ന് കച്ചവടം നടത്തിവന്നിരുന്നത്. കാവാലം, നീലംപേരൂർ, ഈര ഭാഗങ്ങളിൽ മയക്കുമരുന്നിന്റെ ഉപയോഗവും വിതരണവും വ്യാപകമാകുന്നു എന്ന രഹസ്യവിവരത്തിൽ കേസിൽ പ്രതിയായ ബിബിൻ ഒരാഴ്ചയായിട്ട് എക്സൈസ് ഇന്റലിജൻസ് വിഭാഗത്തിന്റെ നീരിക്ഷണത്തിലായിരുന്നു. കുട്ടനാട് മേഖലയിൽ നിന്നും എക്സൈസ് കണ്ടെടുത്തുന്ന വലിയ രാസ ലഹരി കേസാണിത്.

പരിശോധനയിൽ എക്സൈസ് ഇൻറലിജൻസ് ഇൻസ്പെക്ടർ എ ഫെമിൻ, പ്രിവന്റീവ് ഓഫീസർമാരായ എം ആർ സുരേഷ്, റോയി ജേക്കബ്, അലക്സാണ്ടർ എ, ഫാറൂക്ക് അഹമ്മദ്, സിവിൽ എക്സൈസ് ഓഫീസർ മാരായ വിജയകുമാർ, രതീഷ് ആർ, ജോസഫ് തോമസ്, സനിൽ സിബിരാജ് എന്നിവർ പങ്കെടുത്തു.

Exit mobile version