Site icon Janayugom Online

നഷ്ടപ്പെട്ട സ്വര്‍ണ്ണഭരണങ്ങള്‍ തിരികെ നല്‍കി മാതൃകയായി ആരോഗ്യപ്രവര്‍ത്തകന്‍

നഷ്ടപ്പെട്ട സ്വര്‍ണ്ണഭരണങ്ങള്‍ തിരികെ നല്‍കി മാതൃകയായി നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകന്‍. നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായ കെ. ലക്ഷ്മണകുമാറിനാണ് ആഭരണങ്ങള്‍ വഴിയില്‍ കിടന്ന് ലഭിച്ചത്. നെടുങ്കണ്ടം കുരിശുപള്ളി ജംഗ്ഷനിലെ ഓട്ടോറിക്ഷ സ്റ്റാന്‍ഡിന് സമീപത്ത് നിന്നാണ് സ്വര്‍ണ്ണഭരണങ്ങള്‍ ലഭിച്ചത്. നെടുങ്കണ്ടത്ത് മലഞ്ചരക്ക് വ്യാപാരം നടത്തുന്ന കരിക്കാട്ടുപുരയിത്തില്‍ കെ.സി രാധാകൃഷ്ണന്റെ 43 ഗ്രാം വരുന്ന സ്വര്‍ണ്ണാഭരണങ്ങളാണ് നഷ്ടപ്പെട്ടത്. ഇത് അന്വേഷിച്ച് എത്തിയ ഉടമയ്ക്ക് ലക്ഷ്മണകുമാര്‍ നെടുങ്കണ്ടം പൊലീസ് സ്‌റ്റേഷനില്‍ എത്തി പൊലീസുകാരുടെ സാന്നിദ്ധ്യത്തില്‍ കളഞ്ഞ് കിട്ടിയ ആഭരണങ്ങള്‍ കൈമാറി. ഒരു പവന്‍ വീതമുള്ള കോയിന്‍, ചെയിന്‍, മോതിരം, മൂക്കാപവന്റെ മാല, ഒന്‍പത് ഗ്രാമിന്റെ വള എന്നിവയാണ് പണയ ഉരുപ്പടികള്‍ നെടുങ്കണ്ടത്തെ സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ നിന്നും എടുത്ത് മടങ്ങും വഴി നഷ്ടപ്പെട്ടത്. വാഹനങ്ങള്‍ കയറിയിറങ്ങിയതിനെ തുടര്‍ന്ന് ചളുങ്ങിയ നിലയിലാണ് ലക്ഷ്മണകുമാറിന് ലഭിച്ചത്. രാധാകൃഷ്ണന്‍ മുണ്ട് അഴിയാതിരിക്കുവാന്‍ കെട്ടിയ ബല്‍റ്റിലെ പോഴ്‌സിലേയ്ക്ക് സ്വര്‍ണ്ണഭരണങ്ങള്‍ ഇടുന്ന വഴി അറിയാതെ താഴേയ്ക്ക് വീഴുകയായിരുന്നു. നഷ്ടപ്പെട്ട സ്വര്‍ണ്ണഭരണങ്ങള്‍ അന്വേഷിച്ച് നടന്ന രാധാകൃഷ്ണനോട് ഓട്ടോറിക്ഷ ഡ്രൈവര്‍മാരാണ് സ്വര്‍ണ്ണഭാരണങ്ങള്‍ ലക്ഷ്മണകുമാറിന് കിട്ടിയ വിവരം അറിയിച്ചത്. എസ്‌ഐമാരായ ചാക്കോ പി.ജെ, സജീവ് പി.കെ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ രാധാകൃഷ്ണന് സ്വര്‍ണ്ണഭരണങ്ങള്‍ ലക്ഷ്മണകുമാര്‍ കൈമാറിയത്.

eng­lish summary;Exemplary health work­er returns lost gold jewelry
you may also like this video;

Exit mobile version