Site icon Janayugom Online

എട്ട് ലക്ഷത്തില്‍ താഴെ വരുമാനമുള്ളവരെ ആദായനികുതിയിൽ നിന്ന് ഒഴിവാക്കണം: കേന്ദ്രത്തിന് മദ്രാസ് ഹൈക്കോടതിയുടെ നോട്ടീസ്

എട്ട് ലക്ഷം രൂപയിൽ താഴെ വരുമാനമുള്ളവരെ ആദായനികുതിയിൽ നിന്ന് ഒഴിവാക്കണമെന്ന ഹർജിയിൽ കേന്ദ്ര സര്‍ക്കാരിന് മദ്രാസ് ഹൈക്കോടതിയുടെ നോട്ടീസ്. ജസ്റ്റിസുമാരായ ആര്‍ മഹാദേവന്‍, ജെ സത്യനാരായണ പ്രസാദ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് നോട്ടീസ് നല്‍കിയത്. 2.50 ലക്ഷം വാര്‍ഷിക വരുമാനുള്ളവരില്‍ നിന്ന് ആദായനികുതി ഈടാക്കുന്നത് മൗലികാവകാശ ലംഘനമാണെന്ന് ഡിഎംകെയുടെ അസറ്റ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ അംഗമായ കന്നൂര്‍ ശ്രീനിവാസന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു.

2019‑ൽ, പട്ടികജാതി, പട്ടികവർഗ, മറ്റ് പിന്നാക്ക വിഭാഗങ്ങൾക്ക് അനുവദിച്ചിട്ടുള്ള സംവരണം പ്രയോജനപ്പെടുത്താൻ കഴിയാത്ത, എന്നാൽ കുടുംബ വാർഷിക വരുമാനം എട്ട് ലക്ഷം രൂപയിൽ താഴെയുള്ളവർക്കായി കേന്ദ്ര സർക്കാർ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളുടെ ക്വാട്ട കൊണ്ടുവന്നിരുന്നു. അഞ്ച് ഏക്കറിൽ കൂടുതൽ കൃഷിഭൂമിയോ 1,000 ചതുരശ്ര അടി വാസസ്ഥലമോ ഉള്ള കുടുംബങ്ങളിലെ വ്യക്തികൾക്ക് ഈ സംവരണത്തിന് അർഹതയില്ല. പ്രതിവർഷം എട്ട് ലക്ഷം രൂപയിൽ താഴെ വരുമാനമുള്ള കുടുംബങ്ങൾ സാമ്പത്തികമായി ദുർബല വിഭാഗങ്ങളാണെങ്കില്‍ 2. 50 ലക്ഷം രൂപ വാര്‍ഷിക വരുമാനമുള്ള ആളുകൾ ആദായനികുതി നല്‍കണമെന്ന വ്യവസ്ഥയില്‍ യുക്തിയില്ലെന്ന് ഹര്‍ജിയില്‍ പറയുന്നു.

ഒരു നിശ്ചിത മൊത്തവരുമാനത്തെ അടിസ്ഥാനമാക്കി സർക്കാർ ഒരു പ്രത്യേക വിഭാഗത്തെ സാമ്പത്തിക ദുർബല വിഭാഗമായി തരംതിരിക്കുമ്പോൾ നികുതി പിരിവിലും അതേ മാനദണ്ഡങ്ങള്‍ പ്രയോഗിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. 2022ലെ ധനകാര്യ നിയമത്തിന്റെ ഒന്നാം ഷെഡ്യൂൾ, ഭാഗം-1, ഖണ്ഡിക‑എ, എന്നിവ നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കേസ് നാലാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും.

Eng­lish Sum­ma­ry: Exempt All Per­sons With Less Than ₹8 L Annu­al Income From Income Tax
You may also like this video

Exit mobile version