Site iconSite icon Janayugom Online

യുക്രെയിനില്‍ സ്‌ഫോടനം; ഒരു വനിതാ പൊലീസ് ഓഫീസർ കൊല്ലപ്പെട്ടു, 25 പേർക്ക് പരിക്ക്

യുക്രെയിനിലെ പടിഞ്ഞാറൻ നഗരമായ ല്വിവിൽ നടന്ന സ്ഫോടനത്തിൽ 23 വയസ്സുകാരിയായ വനിതാ പൊലീസ് ഓഫീസർ കൊല്ലപ്പെട്ടു. ഞായറാഴ്ച അർദ്ധരാത്രിയോടെ ഒരു കടയിൽ മോഷണം നടന്നെന്ന റിപ്പോർട്ടിനെത്തുടർന്ന് എത്തിയ പൊലീസ് സംഘത്തിന് നേരെയാണ് ഭീകരാക്രമണമുണ്ടായത്. മാലിന്യ പാത്രങ്ങളിൽ ഒളിപ്പിച്ചുവെച്ചിരുന്ന രണ്ട് ബോംബുകള്‍ പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവത്തിൽ 25 പേർക്ക് പരിക്കേറ്റു. വിക്ടോറിയ ഷ്പിൽക്ക എന്ന ഉദ്യോഗസ്ഥയാണ് കൊല്ലപ്പെട്ടത്. യുക്രെയ്നിലെ റഷ്യൻ അധിനിവേശത്തിന്റെ തുടക്കകാലം മുതൽ സേവനമനുഷ്ഠിച്ചു വരികയായിരുന്നു ഇവർ. ആദ്യ സ്ഫോടനത്തിന് പിന്നാലെ രണ്ടാമതൊരു പൊലീസ് സംഘം കൂടി എത്തിയപ്പോഴാണ് രണ്ടാമത്തെ ബോംബ് പൊട്ടിത്തെറിച്ചത്. പരിക്കേറ്റവരില്‍ 11 പേർ ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിൽ ആറ് പൊലീസ് ഉദ്യോഗസ്ഥരുടെ നില ഗുരുതരമാണെന്ന് അധികൃതർ അറിയിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് യുക്രെയ്ൻ സ്വദേശിയായ 33 വയസ്സുകാരിയെ പൊലീസ് പിടികൂടിയിട്ടുണ്ട്. റഷ്യൻ രഹസ്യാന്വേഷണ ഏജൻസിയുടെ നിർദ്ദേശപ്രകാരമാണ് ഇവർ സ്ഫോടകവസ്തുക്കൾ നിർമ്മിച്ചതും സ്ഥാപിച്ചതുമെന്നാണ് പൊലീസ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. റഷ്യൻ അധിനിവേശത്തിന്റെ നാലാം വാർഷികത്തിന് രണ്ട് ദിവസം മാത്രം ബാക്കിനിൽക്കെയാണ് ല്വിവിനെ നടുക്കിയ ഈ ആക്രമണം നടന്നത്. അതേസമയം, കഴിഞ്ഞ രാത്രി ഉക്രെയ്നിലുടനീളം റഷ്യ ശക്തമായ വ്യോമാക്രമണം നടത്തി. 50 മിസൈലുകളും മുന്നൂറോളം ഡ്രോണുകളുമാണ് റഷ്യ തൊടുത്തത്. ഊർജ്ജ നിലയങ്ങളെയും റെയിൽവേ സംവിധാനങ്ങളെയും ലക്ഷ്യം വെച്ചായിരുന്നു ആക്രമണം. കൈവ് മേഖലയിലുണ്ടായ സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെടുകയും സ്ത്രീക്കും കുട്ടിക്കും പരിക്കേൽക്കുകയും ചെയ്തു. ഉക്രെയ്ൻ വ്യോമസേന ഭൂരിഭാഗം മിസൈലുകളെയും പ്രതിരോധിച്ചതായി പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കി അറിയിച്ചു.

Exit mobile version