Site icon Janayugom Online

കയറ്റുമതി തളരുന്നു; വ്യാപാരക്കമ്മി കുതിക്കുന്നു

export

രാജ്യത്ത് നിന്നുള്ള കയറ്റുമതി കുത്തനെ ഇടിഞ്ഞതും വ്യാപാരക്കമ്മിയിലെ വര്‍ധനയും സമ്പദ്ഘടനയില്‍ പ്രത്യാഘാതം സൃഷ്ടിക്കുന്നു.
രൂപയുടെ വിനിമയ രംഗത്തുണ്ടായ വെല്ലുവിളി, ചെങ്കടല്‍ വഴിയുള്ള ചരക്കുനീക്കത്തിന്റെ അനിശ്ചിതാവസ്ഥ, റഷ്യ‑ഉക്രെയ്ന്‍ യുദ്ധം, ഇസ്രയേല്‍— ഹമാസ് സംഘര്‍ഷം എന്നിവയാണ് കയറ്റുമതി രംഗത്ത് തിരിച്ചടി സൃഷ്ടിച്ചത്. കയറ്റുമതി മേഖലയുടെ തകര്‍ച്ച പരിഹരിക്കുന്നതിനുള്ള നിര്‍ദേശങ്ങളാരാഞ്ഞ് കേന്ദ്ര സര്‍ക്കാര്‍ നാളെ യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്.
കേന്ദ്ര സംസ്ഥാന പ്രതിനിധികളും പൊതു സ്വകാര്യ മേഖലകളിലെ ഉന്നതരും യോഗത്തില്‍ പങ്കെടുക്കുമെന്ന് വാണിജ്യ മന്ത്രാലയ വക്താവ് അറിയിച്ചു. 

2023–24 സാമ്പത്തിക വര്‍ഷം രാജ്യത്തിന്റെ കയറ്റുമതി 6.51 ശതമാനം ഇടിഞ്ഞതായി സര്‍ക്കാര്‍ രേഖ പറയുന്നു. 27,880 കോടി ഡോളറിന്റെ കയറ്റുമതിയാണ് നടപ്പുസാമ്പത്തിക വര്‍ഷം ഉണ്ടായത്. അതേസമയം കഴിഞ്ഞ എട്ടുമാസത്തിനിടെ 8.67 ശതമാനം കുറവുണ്ടായെങ്കിലും 44515 കോടി ഡോളറിന്റെ ഇറക്കുമതി വേണ്ടിവന്നു. ഈ കാലയളവിലെ വ്യാപാരക്കമ്മി 166.35 കോടി ഡോളറാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

ചൈന, റഷ്യ, യുഎഇ അടക്കം ഒമ്പത് രാജ്യങ്ങളുമായി വ്യാപാര കമ്മി രേഖപ്പെടുത്തി. ഇന്ത്യയുടെ ഒന്നാമത്തെ വ്യാപാര പങ്കാളിയായ അമേരിക്കയുമായുള്ള വ്യാപാര ഇടപാടുകള്‍ പരിശോധിച്ചാല്‍ 1959 കോടി ഡോളറിന്റെ കയറ്റുമതി കൂടുതലുണ്ടായി. എന്നാല്‍ ചൈന (5111 കോടി ഡോളര്‍), റഷ്യ(3356 കോടി ഡോളര്‍), യുഎഇ (683 കോടി ഡോളര്‍) എന്നിങ്ങനെ വ്യാപാരക്കമ്മി മുന്നിട്ടുനില്‍ക്കുന്നു, സൗദി അറേബ്യ, ഇന്തോനേഷ്യ, ഇറാഖ്, സിംഗപ്പൂര്‍, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളുമായുള്ള കയറ്റുമതിയിലും ഗണ്യമായ ഇടിവുണ്ടായത് വ്യാപാരക്കമ്മി ഉയരുന്നതിനിടയാക്കി. 

Eng­lish Sum­ma­ry: exports fal­ter; The trade deficit is soaring

You may also like this video

Exit mobile version