Site icon Janayugom Online

മഹുവ മൊയ്ത്രയുടെ പുറത്താക്കല്‍; എത്തിക്സ് കമ്മിറ്റിക്ക് ഗുരുതര പിഴവുകള്‍

mahua

ചോദ്യത്തിന് കോഴ ആരോപണത്തെത്തുടര്‍ന്ന് പാര്‍ലമെന്റില്‍ നിന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയെ പുറത്താക്കാന്‍ ശു­പാര്‍ശ ചെയ്ത എത്തിക്സ് കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഗുരുതര പിഴവുകള്‍. മഹുവയ്ക്കെതിരെയുള്ള ആരോപണം തെളിയിക്കുന്നതില്‍ വ്യക്തമായ വിവരത്തിന്റെ അഭാവം, ആരോപണമുന്നയിച്ച വ്യക്തികളുടെ മൊഴിയിലെ വൈരുധ്യം, പണം ആവശ്യപ്പെട്ടുവെന്ന കുറ്റം തെളിയിക്കുന്നതില്‍ വീഴ്ച, ആരോപണം ഉന്നയിച്ചവരെ ക്രോസ് വിസ്താരം ചെയ്യാതിരിക്കല്‍ എ­ന്നീ ഗുരുതര വീഴ്ചകളാണ് കമ്മിറ്റിയുടെ ഭാഗത്ത് നിന്നുണ്ടായത്.

വിവാദ വ്യവസായി ദര്‍ശന്‍ ഹിരാനന്ദാനിയില്‍ നിന്നും ചോദ്യംചോദിക്കാന്‍ പണവും ഉപഹാരവും സ്വീകരിച്ചുവെന്നാണ് മഹുവയ്ക്കെതിരെയുള്ള പ്രധാന ആരോപണം. ഇത് തെളിയിക്കാന്‍ തക്കവണ്ണമുള്ള യാതാെരു തെളിവും കമ്മിറ്റിക്ക് കണ്ടെത്താന്‍ സാധിച്ചില്ല. അഡാനി കമ്പനിക്കെതിരായ ചോദ്യത്തിന് കോഴ വാങ്ങിയെന്ന ജയ് അനന്തിന്റെയും ദര്‍ശന്‍ ഹിരാനന്ദാനിയുടെയും വാദം ആരോപണമായി അവശേഷിച്ചു. 

ദര്‍ശന്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍, ഇരുവരും ആദ്യം പരിചയപ്പെടുന്നത് 2017ല്‍ ബംഗാള്‍ ഗ്ലോബല്‍ ബിസിനസ് മീറ്റിനിടെയായിരുന്നുവെന്നും തുടര്‍ന്ന് സൗഹൃദം രൂപപ്പെടുകയായിരുന്നുവെന്നുമാണുള്ളത്. മൊഴിയിലൊരിടത്തും മഹുവ പണമോ ഉപഹാരമോ സ്വീകരിച്ചുവെന്ന് പരാമര്‍ശിക്കുന്നില്ല. കൈക്കൂലി ആരോപണത്തിന്റെ ഭാഗമായി മഹുവ സ്വീകരിച്ചുവെന്ന് ആരോപിക്കപ്പെടുന്ന ഐഫോണ്‍, ആഭരണങ്ങള്‍, മറ്റ് വിലപ്പിടിപ്പുള്ള സാധനങ്ങള്‍ എന്നിവയിലേതെങ്കിലും കണ്ടെത്തുന്നതില്‍ വീഴ്ച സംഭവിച്ചു. ആരോപണം ഉന്നയിച്ച വ്യക്തികളെ ക്രോസ് ‌വിസ്താരം ചെയ്യുന്നതില്‍ കമ്മിറ്റി പരാജയപ്പെട്ടതും ഗുരുതര വീഴ്ചയായി വിലയിരുത്തപ്പെടുന്നു. 

മൊഴികളിലെ വൈരുധ്യം ത­ന്നെ ആരോപണത്തിന് പിന്നിലെ കള്ളക്കളി വെളിപ്പെടുത്തുന്നു. പാര്‍ലമെന്റ് ലോഗിന്‍ ഐഡിയും പാസ്‌വേഡും നല്‍കിയ വിഷയത്തില്‍ ദേശദ്രോഹപരമായ ഒന്നും കണ്ടെത്താന്‍ സമിതിക്ക് സാധിക്കാത്തതും കമ്മിറ്റിയുടെ വിശ്വാസ്യതയ്ക്കുമേല്‍ കരിനിഴല്‍ വീഴ്ത്തുന്നുണ്ട്. തന്റെ ഓഫിസ് ജീവനക്കാരാണ് കമ്പ്യൂട്ടര്‍ ഉപയോഗിച്ചതെന്ന മഹുവയുടെ വാദം കമ്മിറ്റി പാടെ നിരാകരിക്കുകയും ചെയ്തു.
പ്രതിപക്ഷത്തെ താറടിച്ച് കാണിക്കാൻ മഹുവയെ ലക്ഷ്യമിട്ട് കള്ളക്കഥ ചമച്ചാണ് കമ്മിറ്റി റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്ന ആരോപണം ശക്തമായി നിലനില്‍ക്കുന്ന വേളയിലാണ് കൃത്യമായ പരിശോധന കൂടാതെയുള്ള പുറത്താക്കാല്‍ നടന്നിരിക്കുന്നത്. 

Eng­lish Sum­ma­ry: Expul­sion of Mahua Moitra; Seri­ous mis­takes by the ethics committee

You may also like this video

Exit mobile version