Site iconSite icon Janayugom Online

സീറ്റ് വാഗ്ദാനം നല്‍കി പണം തട്ടി; കേന്ദ്രമന്ത്രിയുടെ സഹോദരന്‍ അറസ്റ്റില്‍

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സീറ്റ് വാഗ്ദാനം നല്‍കി രണ്ടുകോടി രൂപ തട്ടിയ കേസില്‍ കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിയുടെ സഹോദരനെയും മരുമകനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവര്‍ക്കുപുറമെ വിജയലക്ഷ്മി ജോഷി എന്ന സ്ത്രീക്കെതിരെയും കേസെടുത്തിട്ടുണ്ട്. 

ജെഡിഎസിന്റെ മുന്‍ എംഎല്‍എ ദേവാനന്ദ് ചവാന്റെ ഭാര്യ സുനിത ചവാന്‍ നല്‍കിയ പരാതിയിലാണ് കേസ്. സീറ്റ് നല്‍കാമെന്ന് പറഞ്ഞ് സുനിതയുടെ പക്കല്‍ നിന്നും 25 ലക്ഷം രൂപ തട്ടിയതായി പരാതിയില്‍ പറയുന്നു. ഗോപാലിന്റെ നിര്‍ദേശ പ്രകാരം വിജയലക്ഷ്മിയുടെ കയ്യിലാണ് പണം ഏല്‍പ്പിച്ചത്. പിന്നീട് സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് ഗോപാലിനെ സമീപിച്ചപ്പോള്‍ തനിക്ക് 200 കോടി രൂപ ലഭിക്കാനുണ്ടെന്നും ഉടന്‍ പണം തിരിച്ചു തരുമെന്നും ഉറപ്പ് നല്‍കുകയായിരുന്നു. കൂടാതെ 1.75 കോടി രൂപ കൂടി തന്റെ കയ്യില്‍ നിന്നും കടം വാങ്ങുകയും ചെയ്തതായി സുനിത ആരോപിച്ചു. 

അനേകം ദിവസങ്ങള്‍ കഴിഞ്ഞിട്ടും പണം ലഭിക്കാതായതോടെ സുനിത പൊലീസിനെ സമീപിക്കുകയായിരുന്നു. ബംഗളൂരുവിലെ ബസവേശ്വർ നഗർ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. വഞ്ചന കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. വിഷയത്തിൽ കേന്ദ്രമന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ല.

Exit mobile version